

അജ്മാൻ: പൊലീസാണെന്ന വ്യാജേന നാല് ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് അജ്‌മാൻ കോടതി. മൂന്ന് വർഷം തടവും മോഷ്ടിച്ച തുകയ്ക്ക് തുല്യമായ തുക പിഴയായി നൽകണമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഏഴ് പ്രതികളെ നാട് കടത്തണമെന്നും കോടതി വിധിയിലുണ്ട്.
നാലു ലക്ഷം ദിർഹമിന് പകരമായി യു.എസ് ഡോളർ നൽകാമെന്ന് പറഞ്ഞ് ഒരു സംഘം ആളുകൾ പരാതിക്കാരനെ സമീപിച്ചു. ഈ പണം കൈമാറാൻ ശ്രമിക്കുന്നതിനെയാണ് അറബ് വംശജരായ മൂന്നുപേർ പൊലീസുദ്യോഗസ്ഥർ എന്ന വ്യജേന ഇവരുടെ കാർ തടഞ്ഞു നിർത്തി പരിശോധിച്ചത്. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന പരാതിക്കാരനെയും മറ്റ് മൂന്നു പേരെയും പുറത്തിറക്കി നിർത്തി.
ഈ സമയം തട്ടിപ്പ് സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതി പരാതിക്കാരന്റെയും,മറ്റുള്ളവരുടെയും തിരിച്ചറിയൽ കാർഡുകളും ഫോണും കൈക്കലാക്കി. വാഹനത്തിൽ നിന്ന് പണമടങ്ങിയ ബാഗ് മറ്റൊരു കാറിലേക്ക് മാറ്റിയ ശേഷം സംഘം അവിടെ നിന്ന് രക്ഷപെടുകയായിരുന്നു.
പണം നഷ്ടപ്പെട്ട യുവാവ് ഉടൻ തന്നെ അജ്മാൻ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുകയും നഷ്ടപ്പെട്ട പണത്തിന്റെ ഭൂരിഭാഗവും കണ്ടെത്തുകയും ചെയ്തു. മോഷ്ടിച്ച പണത്തിൽ നിന്നും 63,000 ദിർഹം പ്രതികൾ വിദേശത്തേക്ക് അയച്ചതായാണ് വിവരം.
പിന്നീട് തിരിച്ചറിയൽ പരേഡിൽ പരാതിക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞു. കേസിൽ മൂന്ന് ദൃക്സാക്ഷികളും കോടതിയിൽ മൊഴി നൽകി. പ്രതികൾ കുറ്റകൃത്യം ചെയ്തത് കൃത്യമായ പദ്ധതിയോടെയാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതോടെയാണ് പ്രതികൾക്ക് കടുത്ത ശിക്ഷ കോടതി വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates