

ജെറുസലേം: കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിക്ക് പകരം ആരെ പുതിയ പരമോന്നത നേതാവായി തീരുമാനിച്ചാലും അയാളെയും വകവരുത്തുമെന്ന് ഇസ്രയേല്‍. അലി ഖമേനിക്ക് പകരക്കാരനായി ഇറാന്‍ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും 'ഉന്മൂലനത്തിന്' വിധേയരാകുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. അലി ഖമേനിയുടെ രണ്ടാമത്തെ മകന്‍ മുജ്തബ ഹുസൈനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും ലോകത്തെയും മേഖലയിലെ രാജ്യങ്ങളെയും ഭീഷണിപ്പെടുത്താനും, ഇറാനിയന്‍ ജനതയെ അടിച്ചമര്‍ത്താനുമുള്ള പദ്ധതിക്ക് നേതൃത്വം നല്‍കുന്നതിനായി ഇറാനിയന്‍ ഭീകര ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും ഉന്മൂലനത്തിന് വിധേയനാകും. അയാളുടെ പേര് എന്താണെന്നോ അയാള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്നതോ പ്രശ്‌നമല്ല. ഇറാനിലെ ഭീകര ഭരണകൂടത്തെ തകര്‍ത്തെറിയാന്‍ അമേരിക്കയുമായി ചേര്‍ന്ന് ഇസ്രയേല്‍ സര്‍വശക്തിയുമെടുത്ത് പോരാടുമെന്നും ഇസ്രയേല്‍ കാറ്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അന്തരിച്ച ആയത്തുല്ല അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സാണ്, 56 കാരനായ മുജ്തബയെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ സാന്നിധ്യമായിരുന്നു മുജ്തബ. പിതാവ് അലി ഖമേനിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ( ഐആര്‍ജിസി ) സമ്മര്‍ദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുജ്തബ രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പിതാവ് ആയത്തുല്ല അലി ഖമേനിയേക്കാള്‍ കടുത്ത നിലപാടുകാരനാണ് മുജ്തബ. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് മുജ്തബ സൈന്യത്തിലെ ഹബീബ് ബറ്റാലിയനില്‍ സേവനം അനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ 36 കൊല്ലമായി ഇറാനിലെ പരമോന്നത നേതാവായി ഭരണത്തിന് നേതൃത്വം നൽകിയിരുന്ന ആയത്തുള്ള അലി ഖമേനി, ഫെബ്രുവരി 28 നാണ് യുഎസ്- ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates