2000 ജീവനക്കാരെ പിരിച്ചുവിടാന്‍ ബിബിസി; പരമ്പരാഗത രീതിയില്‍ കാര്യമില്ല, അപ്‌ഡേറ്റാവുക ലക്ഷ്യം; ലാഭം 6438 കോടി

മാധ്യമ രംഗത്ത് അതിവേഗം സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും പൊതുമാധ്യമ സ്ഥാപനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് നടപടി.
BBC to lay off 2000 employees; Traditional methods are not important, the goal is to be updated; Profit 6438 crores
പ്രതീകാത്മക ചിത്രംSamakalika malayalam
Updated on
2 min read

ലണ്ടണ്‍: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വാര്‍ത്താ സ്ഥാപനങ്ങളിലൊന്നായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (BBC) ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ഏകദേശം 2,000 ജീവനക്കാരെ പിരിച്ചുവിടുന്നു.

സ്ഥാപനത്തിന്റെ വാര്‍ഷിക ബജറ്റില്‍ 10 ശതമാനം കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പുനഃസംഘടന പദ്ധതി നടപ്പിലാക്കുന്നത്. മാധ്യമ രംഗത്ത് അതിവേഗം സംഭവിക്കുന്ന സാങ്കേതിക മാറ്റങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും പൊതുമാധ്യമ സ്ഥാപനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് നടപടി.

ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സ്ഥാപനം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും, അതിനായി ചില കടുത്ത തീരുമാനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വര്‍ഷങ്ങളില്‍ ബിബിസിക്ക് നൂറുകണക്കിന് മില്യണ്‍ പൗണ്ടിന്റെ അധിക ലാഭം കണ്ടെത്തേണ്ട സാഹചര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2000 ജീവനക്കാരെ പിരിച്ചുവിടുന്നതിലൂടെ 6438 കോടി രൂപയുടെ ലാഭമാണ് കമ്പനി കണക്കുകൂട്ടുന്നത്.

ബ്രിട്ടനിലെ പൊതുപ്രക്ഷേപണ സ്ഥാപനമായ ബിബിസിയുടെ പ്രധാന വരുമാന സ്രോതസ്സ് ലൈസന്‍സ് ഫീയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരമ്പരാഗത ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണം കുറഞ്ഞുവരികയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ സ്വാധീനം വര്‍ധിക്കുകയും ചെയ്തതോടെ സാമ്പത്തിക സ്രോതസ് വെല്ലുവിളി നേരിടുകയാണ്. നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ സേവനങ്ങളുമായി മത്സരിക്കേണ്ട സാഹചര്യം ബിബിസിയെ പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിരിച്ചുവിടല്‍ നടപടികള്‍ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ബാധിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വാര്‍ത്താ വിഭാഗം, അഡ്മിനിസ്‌ട്രേഷന്‍, സാങ്കേതിക സേവനങ്ങള്‍, പിന്തുണാ വിഭാഗങ്ങള്‍ എന്നിവയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ചില മേഖലകളില്‍ സ്വമേധയാ വിരമിക്കല്‍ പദ്ധതികളും നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.

ബിബിസിയുടെ തീരുമാനത്തിൽ തൊഴിലാളി സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. ജീവനക്കാരെ കുറയ്ക്കുന്നത് വാര്‍ത്താ ശേഖരണത്തിന്റെയും പൊതുസേവന പ്രക്ഷേപണത്തിന്റെയും നിലവാരത്തെ ബാധിക്കാമെന്നാണ് അവരുടെ മുന്നറിയിപ്പ്. അതേസമയം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുകയാണ് ബിബിസിയുടെ ദീര്‍ഘകാല ലക്ഷ്യം. യുവ പ്രേക്ഷകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനും ഓണ്‍ലൈന്‍ വാര്‍ത്താ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി വിഭവങ്ങള്‍ പുനര്‍വിന്യസിക്കാനാണ് പദ്ധതി. അതിനാല്‍ പരമ്പരാഗത മേഖലകളില്‍ ചെലവ് കുറയ്ക്കുകയും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യും.

ലോകമാധ്യമരംഗത്ത് വലിയ സ്വാധീനമുള്ള സ്ഥാപനമായ ബിബിസിയുടെ തീരുമാനം മാധ്യമ വ്യവസായം നേരിടുന്ന മാറ്റങ്ങളുടെ മറ്റൊരു സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയും പ്രേക്ഷകരുടെ മാറുന്ന ശീലങ്ങളും സാങ്കേതിക പുരോഗതിയും ചേര്‍ന്നുണ്ടാക്കുന്ന സമ്മര്‍ദങ്ങള്‍ക്കിടയില്‍, ഭാവിയില്‍ പൊതുമാധ്യമ സ്ഥാപനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന ചര്‍ച്ചകള്‍ക്കും ബിബിസിയുടെ ഈ നീക്കം പുതിയ വഴിത്തിരിവ് നല്‍കുകയാണ്.

ലോകത്തിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പലതിലും സമാനമായ പിരിച്ചുവിടല്‍ സംഭവിക്കുന്നുണ്ട്. മെയ് ആദ്യവാരങ്ങളില്‍ മെറ്റ 8000 പേരെ പിരിച്ചുവിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഐക്കിയയുടെ മേല്‍നോട്ടം വഹിക്കുന്ന ഹോള്‍ഡിംഗ് കമ്പനിയായ ഇന്റര്‍ ഐക്കിയ ഗ്രൂപ്പ് 27,700 ജീവനക്കാരില്‍ നിന്നും 850 പേരെ പിരിച്ചുവിടുകയാണെന്നും പ്രഖ്യാപിച്ചിരുന്നു.

സ്റ്റാര്‍ബക്‌സ് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി മെയ് മാസത്തില്‍ 300 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുകയും യുഎസിലെ ചില സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം, കമ്പനി 2,000 കോര്‍പ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടുകയും യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ നൂറുകണക്കിന് സ്റ്റോറുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇത്തരം പിരിച്ചുവിടലുകള്‍ക്കു പിന്നില്‍ എഐയുടെ കടന്നുവരവാണെന്ന വിമര്‍ശനവും ശക്തമാണ്.

Summary

BBC to lay off 2000 employees; Traditional methods are not important, the goal is to be updated; Profit 6438 crores

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com