ലിസ് ട്രസ്സും ഋഷി സുനകും/ ഫയല്‍
ലിസ് ട്രസ്സും ഋഷി സുനകും/ ഫയല്‍

ഋഷി സുനക് ചരിത്രം കുറിക്കുമോ?; ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണല്‍
Published on

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം. രാജിവെച്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ ഫലം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകും മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസും  തമ്മിലാണ് മത്സരം. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ വിഭാഗം ഹെഡ് ഓഫിസിലാണ് വോട്ടെണ്ണല്‍. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചുമണിയോടെ ഫലം അറിയാനാകും.  ഫലപ്രഖ്യാപനത്തിന് 10 മിനിറ്റ് മുമ്പ് വിജയി ആരാണെന്ന് സ്ഥാനാര്‍ത്ഥികളെ അറിയിക്കും. 

രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിലധികം മാത്രം വരുന്ന ഒരുലക്ഷത്തി അറുപതിനായിരത്തോളം വരുന്നകൺസർവേറ്റീവ് പാർട്ടി (ടോറി) അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വോട്ടെടുപ്പ് അവസാനിച്ചത്. പാർട്ടി അംഗങ്ങൾക്കിടയിലെ സർവേ നൽകുന്ന സൂചനയനുസരിച്ചു ലിസ് ട്രസിനാണ് വിജയസാധ്യത.

കൺസർവേറ്റീവ് ബാക്ക്ബഞ്ച് എംപിമാരുടെ കമ്മിറ്റിയായ 1922 കമ്മിറ്റിയുടെ ചെയർമാൻ സർ ഗ്രഹാം ബ്രാഡിയാകും ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക. ജയിക്കുന്ന പാർട്ടി ലീഡർ പ്രധാനമന്ത്രിയാകാനുള്ള അവകാശവുമായി എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുക. 

നാളെ നിലവിലുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥാനമൊഴിയും. 2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിക്ക് കാലവധി അവശേഷിച്ചിട്ടുള്ളത്. പുതുതായി സ്ഥാനമേൽക്കുന്ന പ്രധാനമന്ത്രി, വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിർത്താനും, എനർജി പ്രൈസ് നിയന്ത്രിക്കാനും എന്തുചെയ്യുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com