ട്രംപ് ഇടപെട്ട് ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; കംബോഡിയയില്‍ വ്യോമാക്രമണം നടത്തി തായ്ലന്‍ഡ്, വീണ്ടും സംഘര്‍ഷം
ബാങ്കോക്ക്: യുഎസ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ പരിഹരിച്ച കംബോഡിയ - തായ്ലന്‍ഡ് സംഘര്‍ഷം വീണ്ടും സജീവമാകുന്നു. അതിര്‍ത്തി തര്‍ക്കമുള്ള കംബോഡിയൻ പ്രദേശങ്ങളില്‍ തായ്ലന്‍ഡ് വ്യോമാക്രമണം നടത്തി. കംബോഡിയന്‍ സൈന്യവും ആക്രമണം സ്ഥിരീകരിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്. ആക്രമണത്തില്‍ ഒരു തായ് സൈനികന്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തായ് സൈന്യം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഒപ്പിട്ട സമാധാന കരാറില്‍നിന്ന് ഇരു രാജ്യങ്ങളും പിന്‍മാറി എന്നതാണ് പുതിയ സംഭവങ്ങളെ അന്താരാഷ്ട്ര തരത്തില്‍ പ്രാധാന്യമുള്ളതാക്കുന്നത്. കംബോഡിയന്‍ സൈന്യമാണ് കരാര്‍ ലംഘനം നടത്തിയതെന്ന് തായ് സൈനിക വക്താവ് മേജര്‍ ജനറല്‍ വിന്‍തായ് സുവാരി പറഞ്ഞു. തായ് പ്രദേശത്തേക്ക് പലയിടങ്ങളിലായി വെടിയുതിര്‍ക്കുകയും ഒരു തായ് സൈനികന്‍ കൊല്ലപ്പെടുകയും മറ്റ് നാല് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. വെടിവെയ്പ്പുണ്ടായ പ്രദേശത്ത് നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
തായ് സൈന്യമാണ് ആദ്യം ആക്രമിച്ചതെന്ന് കംബോഡിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് മാലി സോച്ചീറ്റയും കുറ്റപ്പെടുത്തി. തിങ്കളാഴ്ച ആക്രമണങ്ങളില്‍ കംബോഡിയ തിരിച്ചടിച്ചില്ലെന്നും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇക്കഴിഞ്ഞ, ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ആദ്യം സംഘര്‍ഷമുണ്ടായത്. 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, നടന്ന അന്താരാഷ്ട്ര ഇടപെടലിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും സമാധാന കരാറില്‍ ഒപ്പുവച്ചത്. ഏഷ്യയില്‍ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ഒക്ടോബര്‍ 26ന് തായ്ലന്‍ഡും കംബോഡിയയും സമാധാന കരാര്‍ ഒപ്പിട്ടത്.
Cambodia-Thailand border engage in military actions. Tensions flare across the border. Cambodia reports casualties after Thai airstrikes.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

