കേള്‍ക്കുന്നുണ്ടോ?, പ്രതീക്ഷയായി ആ ശബ്ദം; പ്രാണവായു തീരാന്‍ മണിക്കൂറുകള്‍ മാത്രം, അന്തര്‍വാഹിനിക്കായി ഊര്‍ജ്ജിത തിരച്ചില്‍

ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ വസ്തുക്കളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സോനാര്‍ യന്ത്രമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിയില്‍ നിന്ന് ശബ്ദം പിടിച്ചെടുത്തത്
ടൈറ്റന്‍ അന്തര്‍വാഹിനി/ട്വിറ്റര്‍
ടൈറ്റന്‍ അന്തര്‍വാഹിനി/ട്വിറ്റര്‍
Updated on
2 min read

ലണ്ടന്‍: തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കുപോയ ടൈറ്റന്‍ അന്തര്‍വാഹിനിക്കായി തിരച്ചില്‍ തുടരുന്നതിനിടെ, പ്രതീക്ഷ നല്‍കി ഓരോ 30 മിനിറ്റിലും കടലിന്റെ അടിയില്‍ നിന്ന് മുഴങ്ങുന്ന ശബ്ദം. ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ വസ്തുക്കളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സോനാര്‍ യന്ത്രമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിയില്‍ നിന്ന് ശബ്ദം പിടിച്ചെടുത്തത്. അന്തര്‍വാഹിനിയിലെ ഓക്‌സിജന്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സമയത്തിനെതിരെ പോരാടി എത്രയും വേഗം അന്തര്‍വാഹിനി കണ്ടെത്തി സഞ്ചാരികളെ രക്ഷിക്കുന്നതിനുള്ള ദൗത്യം ഊര്‍ജ്ജിതമാക്കി.

കടലിന്റെ അടിയില്‍ നിന്ന് ആദ്യ ശബ്ദം പുറത്തുവന്നപ്പോള്‍ തന്നെ അന്തര്‍വാഹിനി കണ്ടെത്തുന്നതിന് വേണ്ടി കൂടുതല്‍ സോനാര്‍ യന്ത്രങ്ങള്‍ കടലില്‍ വിന്യസിച്ചിരുന്നു. ഇതിന് ശേഷവും ശബ്ദം മുഴങ്ങി കേള്‍ക്കുന്നുണ്ട്. എന്നാല്‍ എപ്പോഴാണ് ശബ്ദം കേട്ടതെന്നും എത്രനേരം നീണ്ടുനിന്നു എന്നതിലും വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

അന്തര്‍വാഹിനി കണ്ടെത്താനുള്ള ദൗത്യത്തില്‍ പങ്കാളിയായ പി-3 വിമാനമാണ് ഓരോ 30 മിനിറ്റിലും കടലിന്റെ അടിയില്‍ നിന്ന് മുഴങ്ങുന്ന ശബ്ദം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയും സമാനമായ നിലയില്‍ മുഴങ്ങുന്ന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പുറമെ അന്തര്‍വാഹിനിയെ കണ്ടെത്തുന്നതിന് അണ്ടര്‍ വാട്ടര്‍ റോബോട്ടിന്റെ സേവനവും തേടിയിട്ടുണ്ട്. 

വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ ടൈറ്റനിലെ ഓക്‌സിജന്‍ നിലയ്ക്കും എന്നതിനാല്‍ ഇനിയുള്ള മണിക്കുറുകള്‍ ദൗത്യസംഘത്തിന് നിര്‍ണായകമാണ്.കനേഡിയന്‍ നാവികസേനയും അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡും ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് തെരച്ചില്‍ നടത്തി കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ ചേര്‍ന്നു നടത്തുന്ന ലോകചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ ദൗത്യങ്ങളിലൊന്നാണ് ഇത്. അന്തര്‍വാഹനിയിലുള്ളവരെ സുരക്ഷിതമായി കണ്ടെത്താനും രക്ഷിക്കാനും ഇനി ഒരു ശതമാനം സാധ്യത മാത്രമാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 

അറ്റ്ലാന്റിക് സമുദ്രത്തില്‍ 3,800 മീറ്റര്‍ താഴ്ചയിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി ഓഷ്യന്‍ ഗേറ്റ്സ് എക്സിപെഡിഷന്‍സ് സംഘടിപ്പിച്ച എട്ടു ദിവസത്തെ അന്തര്‍വാഹിനി യാത്രക്ക് 25,0000 ഡോളറാണ് (ഏകദേശം രണ്ടു കോടി രൂപ) ഒരാളുടെ ടിക്കറ്റ് തുക. അന്തര്‍വാഹിനിയിലെ അഞ്ച് യാത്രക്കാരും പ്രമുഖരാണ് എന്നാണ് വിവരം. ബ്രിട്ടീഷ് വ്യവയായി ഹമീഷ് ഹാര്‍ഡിങ് ഈ യാത്രക്കാരില്‍ ഒരാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ കാണാനായി, താന്‍ ഞായറാഴ്ച യാത്ര തിരിക്കുകയാണെന്ന് 58കാരനായ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദും മകന്‍ സുലേമാനും അന്തര്‍വാഹിനിയില്‍ ഉണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവരും അന്തര്‍വാഹിനിയില്‍ ഉണ്ടെന്നാണ് സൂചന. 

അന്തര്‍വാഹിനി കാണാതായ വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത് ബിബിസിയാണ്. കാനഡയില്‍ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. എപ്പോഴാണ് അന്തര്‍വാഹിനി കാണാതായത് എന്നോ, കൃത്യമായി എത്ര യാത്രക്കാരാണ് ഇതില്‍ ഉള്ളത് എന്ന കാര്യത്തിലോ ഇനിയും വ്യക്തതയില്ല എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് 'ടൈറ്റന്‍' കാണാതായെന്ന വാര്‍ത്ത പുറത്തുവന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com