മസ്‌ക്കറ്റ്: ഒമാനിലെ മരുഭൂമിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രപ്രാധാന്യമുള്ള ഗുഹയില്‍ പര്യവേക്ഷണം നടത്തി വിദഗ്ധര്‍. മരുഭൂമിയില്‍ 30 മീറ്റര്‍ നീളവും നൂറ് അടി വീതിയുമുള്ള ഗര്‍ത്തത്തിലാണ് പര്യവേക്ഷണത്തിനായി വിദഗ്ധര്‍ ഇറങ്ങിയത്.
നരകത്തിന്റെ കിണര്‍ എന്ന് അര്‍ഥമുള്ള വെല്‍ ഓഫ് ഹെല്ലിലാണ് പര്യവേക്ഷണ സംഘം ഇറങ്ങിയത്. ഭൗമശാസ്ത്രജ്ഞനായ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പര്യവേക്ഷണം. ഭൂമിക്കടിയില്‍ 400 അടി താഴ്ചയില്‍ പാമ്പിന്‍ മാളങ്ങളും പാമ്പിന്‍ കൂട്ടവും കണ്ടെത്തി. ഗുഹയിലേക്ക് പോകുന്നത് അപശകുനമാണ് എന്ന തദ്ദേശീയരുടെ വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ വര്‍ഷങ്ങളായി ആരും തന്നെ ഇവിടേയ്ക്ക് പോയിട്ടില്ല. ദശലക്ഷകണക്കിന് വര്‍ഷം പഴക്കമുള്ള ഗുഹയാണിതെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
പാമ്പുകള്‍ കൂട്ടത്തോടെ താമസിക്കുന്ന മാളങ്ങള്‍ക്ക് പുറമേ പച്ച നിറത്തിലുള്ള പവിഴങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ടെത്തിയത് വിസ്മയമായി. നിരവധി പാമ്പുകള്‍ ഉണ്ടെങ്കിലും ഒന്നും തങ്ങളെ ഉപദ്രവിച്ചില്ലെന്ന് മുഹമ്മദ് പറയുന്നു. ഗുഹയില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്തിന് മുകളില്‍ തല കാണില്ല എന്നാണ് ചിലരുടെ വിശ്വാസം. മതത്തില്‍ വിശ്വസിക്കാത്തവര്‍ മരണത്തിന് ശേഷം ഗുഹയില്‍ പീഡനത്തിന് വിധേയരാകേണ്ടി വരുമെന്നാണ് തദ്ദേശീയരുടെ ഇടയിലെ മറ്റൊരു വിശ്വാസമെന്നും മുഹമ്മദ് പറയുന്നു.
മലനിരകളോട് ചേര്‍ന്നാണ് ഗുഹ. കയറിട്ടാണ് ഗുഹയുടെ താഴേക്ക് ഇറങ്ങിയത്. ആറു മണിക്കൂര്‍ നേരം അവിടെ ചെലവഴിക്കുകയും ശാസ്ത്രീയ പഠനത്തിനായി സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തതായി മുഹമ്മദ് പറയുന്നു. ഗുഹയ്ക്ക് അടിയിലും വായുസഞ്ചാരമുണ്ട്. വിഷവാതകത്തിന്റെ സാന്നിധ്യമില്ല. ഏറ്റവും അതിശയിപ്പിച്ച കാര്യം, വെള്ളച്ചാട്ടത്തില്‍ തിളങ്ങുന്ന പവിഴങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
