ബെയ്ജിങ്: ചൈനയുടെ സുറോങ് റോവര്‍ ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിൽ വിജയകരമായി ഇറങ്ങി. ശനിയാഴ്ച പുലർച്ചെയോടെയാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചൈനീസ് സമയം രാവിലെ 7.18നായിരുന്നു പേടകം ഇറങ്ങിയതെന്നാണ് സ്ഥിരീകരണം. മൂന്ന് മാസത്തോളം ചുവന്ന ഗ്രഹത്തെ വലംവെച്ച ശേഷമാണ് ചൊവ്വയിലെ ഉട്ടോപ്യ മേഖലയിൽ സുറോങ് റോവർ ഇറങ്ങിയത്.
റോവര്‍ വിജയകരമായി ഇറക്കിയ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ സംഘത്തെ പ്രസിഡൻ്റ് ഷി ജിൻപിങ് അഭിനന്ദിച്ചു. ചൈനീസ് പുരാണമനുസരിച്ച് അഗ്നിദേവന്റെ പേരിൽ നിന്നാണ് സുറോങ് എന്ന പേര് റോവറിന് നൽകിയത്. കഴിഞ്ഞ വർഷം ജൂലായ് 23 ദൗത്യം ആരംഭിച്ച ടിയാൻവെൻ 1 പേടകം ഈ വർഷം ഫെബ്രുവരി 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച ലോങ് മാർച്ച് 2 റോക്കറ്റിലായിരുന്നു വിക്ഷേപണം. പേടകം വഹിച്ചു കൊണ്ടുള്ള ക്യാപ്സ്യൂൾ ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 125 കിലോമീറ്റര്‍ ഉയരത്തിൽ വെച്ചായിരുന്നു അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ചത്. ഒരു വലിയ വീടിനോളം വലുപ്പമുള്ള പാരച്യൂട്ടിൽ വേഗം കുറച്ച പേടകം ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കി.
ഉട്ടോപ്പിയ പ്ലാനിഷ്യ മേഖലയിൽ ഗവേഷണത്തിനായാണ് ചൈന റോവർ അയച്ചിരിക്കുന്നത്. ചൊവ്വയിൽ ജീവനുണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം. നാസയുടെ പേടകമായ പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും റോവറിറക്കിയത്. മുൻപ് ചന്ദ്രനിൽ ചൈന വിജയകരമായി റോവര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചൊവ്വയിൽ സമാന പരീക്ഷണം. ചന്ദ്രനിൽ റോവര്‍ ഇറങ്ങുന്നതിനെക്കാൾ സാങ്കേതികപരമായി ഏറെ ദുഷ്കരമാണ് ചൊവ്വാദൗത്യം. 
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
