

സോള്‍: ദക്ഷിണ കൊറിയൻ (south korea ) പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് ( Lee Jae-myung ) ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ കിം മുന്‍ സൂവിനെ പരാജയപ്പെടുത്തിയാണ് ലീ ജേ-മ്യൂങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റായത്.
ആകെ വോട്ടുകളുടെ 49.42 ശതമാനം നേടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത്. പീപ്പിള്‍സ് പവര്‍ പാര്‍ട്ടിക്ക് 41.15 ശതമാനം വോട്ടുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലീ ജേ മ്യൂങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദക്ഷിണ കൊറിയയുടെ 14-ാമത് പ്രസിഡന്റായാണ് 61 കാരനായ ലീ ജേ മ്യൂങ് അധികാരമേറ്റത്.
മൂന്നരക്കോടിയോളം ജനങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിപ്രായ സർവേകളിലും ലീയ്ക്ക് തന്നെയാണ് മുന്‍തൂക്കം പ്രവചിച്ചിരുന്നത്. 2022-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ലീ ജേ മ്യൂങ് മത്സരിച്ചിരുന്നു. എന്നാല്‍ അന്ന് യുന്‍ സുക് യോളിനോട് നേരിയ വോട്ടിന് പരാജയപ്പെടുകയായിരുന്നു.
പ്രസിഡന്റായിരുന്ന യുന്‍ സുക് യോള്‍ കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പട്ടാളനിയമം പ്രഖ്യാപിച്ചതാണ് ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറ്റിയത്. ആറുമണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനുശേഷം പാര്‍ലമെന്റ് പ്രമേയത്തിലൂടെ പട്ടാള നിയമം പിന്‍വലിച്ചു. തുടർന്ന് യോളിനെ പാര്‍ലമെന്റ് ഇംപീച്ച്‌ചെയ്തു. ഈ തീരുമാനം പിന്നീട് ഭരണഘടനാ കോടതി ശരിവെച്ചതോടെയാണ് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
