

പുരോഹിതന്റേതെന്ന് കരുതിയിരുന്ന പൗരാണിക ഈജിപ്തിലെ മമ്മി പരിശോധിച്ചപ്പോൾ അത് യഥാർത്ഥത്തിൽ ഗർഭിണിയായ മമ്മിയാണ് എന്ന് കണ്ടെത്തി. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ളപ്പോഴാണ് ഈ യുവതി മരിച്ചതെന്ന് കണക്കാക്കപ്പെടുന്നു. മരണസമയം 26-30 ആഴ്ച ഗർഭിണിയായിരുന്നു അവർ.
'ഹോർ ജെഹൂട്ടി' എന്ന പുരോഹിതന്റെ മമ്മിയാണ് പരിശോധിക്കുന്നത് എന്നാണ് പുരാവസ്തുഗവേഷകർ ആദ്യം കരുതിയത്. പക്ഷെ ഈ മമ്മിയുടെ വയറിനുള്ളിൽ ഒരു കുഞ്ഞു കാലിന്റെ ഭാഗങ്ങൾ തെളിഞ്ഞതോടെയാണ് സംശയമായത്. ശവപ്പെട്ടിയിലെ ചിത്രപ്പണികളും അലങ്കാരങ്ങളും സൂചിപ്പിച്ചതനുസരിച്ച് ഇതിൽ അടക്കിയിരിക്കുന്നത് ഒരു സ്ത്രീയെയാണെന്നാണ് ആദ്യം കരുതിയിരുന്നു. എന്നാൽ ശവപ്പെട്ടിക്ക് മുകളിൽ ഹോർ ജെഹൂട്ടി എന്ന് എഴുതിയിരിക്കുന്ന കണ്ടപ്പോഴാണ് ആ പേരിലുള്ള ഈജിപ്ഷ്യൻ പുരോഹിതനാണ് ഇതെന്ന് പറഞ്ഞത്. 2016ൽ നടത്തിയ കംപ്യൂട്ടർ ടോമോഗ്രഫി പരിശോധനയിൽ അത് തെറ്റാണെന്ന് കണ്ടെത്തി. മൃദുലമായ എല്ലുകളാണെന്ന് വ്യക്തമായതും പുരുഷ ലൈംഗികാവയവം കണ്ടെത്താൻ ആകാത്തതുമായിരുന്നു കാരണം. മമ്മിയുടെ രൂപം ത്രിഡിയിൽ നിർമിച്ചപ്പോൾ മാറിടങ്ങൾ കൂടി തെളിഞ്ഞതോടെ ഈ മമ്മി ഒരു സ്ത്രീയുടേതാണെന്ന് ഉറപ്പിച്ചു.
1826ലാണ് പോളണ്ടിലെ വാർസോ സർവകലാശാലയ്ക്ക് ഈ മമ്മി ലഭിച്ചത്. വാർസോയിലെ നാഷണൽ മ്യൂസിയത്തിൽ വെച്ചിരിക്കുന്ന ഈ മമ്മിക്ക് പുരാവസ്തു ഗവേഷകർ മിസ്റ്റീരിയസ് മമ്മി എന്ന് പേരിട്ടിരിക്കുകയാണിപ്പോൾ. ലഭ്യമായതിൽ വെച്ച് ലോകത്തെ ആദ്യത്തെ ഗർഭിണിയായ മമ്മിയാണ് ഇതെന്ന് കരുതപ്പെടുന്നു.
മമ്മി ഏത് സ്ത്രീയുടേതാണെന്നതിന് ഇപ്പോഴും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. പുരോഹിതന്റെ മമ്മിയിൽ ഗർഭിണിയെ കണ്ടതിന് പിന്നിൽ മമ്മികളിലും പിരമിഡുകളിലും ഭാഗ്യം തിരഞ്ഞിരുന്ന മോഷ്ടാക്കളാണോ എന്നും സംശയമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates