തീരത്തടിഞ്ഞ മത്സ്യത്തിന്റെ മൃതശരീരം കണ്ട് അമ്പരന്ന് സമുദ്ര ഗവേഷകർ. ഭീമാകാര രൂപത്തിനും അതിന്റെ വിചിത്ര ശരീരപ്രകൃതത്തിനും പിന്നിലുള്ള നിഗൂഢതകളാണ് ഗവേഷകരെ കുഴപ്പിക്കുന്നത്. സിംഗപ്പൂരിലെ ഒരു അണക്കെട്ടിന്റെ തീരത്താണ് വിചിത്ര മത്സ്യത്തിന്റെ മൃതശരീരം അടിഞ്ഞത്. ആദ്യ കാഴ്ചയിൽ മുതലയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് മത്സ്യത്തിന്റെ രൂപം. എന്നാൽ ഇതൊരു മത്സ്യമാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
അഴുകി തുടങ്ങിയ നിലയിലാണ് ശരീരം തീരത്തടിഞ്ഞത്. നീണ്ടു കൂർത്ത താടിയെല്ലുകളും ബലമേറിയ പല്ലുകളുമായി ഒറ്റ നോട്ടത്തിൽ മുതലായാണെന്നെ മത്സ്യത്തെ കണ്ടാൽ തോന്നൂ. പിന്നീട് നടത്തിയ പരിശോധനകളിൽ അലിഗേറ്റർ ഗാർ എന്നറിയപ്പെടുന്ന ഒരിനം മത്സ്യമാണിതെന്ന് കണ്ടെത്തി. എന്നാൽ ഈ ഇനത്തിൽപെട്ട മത്സ്യങ്ങൾ തെക്കൻ അമേരിക്കയിൽ മാത്രമാണ് കണ്ടുവരുന്നത്. അവിടെ നിന്നു 160 കിലോമീറ്റർ താണ്ടി സിംഗപ്പൂരിൽ എങ്ങനെ ഈ മത്സ്യമെത്തിയെന്നതാണ് ഗവേഷകരെ ആശ്ചര്യപ്പെടുത്തുന്നത്.
അണക്കെട്ടിൽ സന്ദർശനത്തിനെത്തിയവരാണ് തീരത്തടിഞ്ഞ മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ ആദ്യം കണ്ടത്. ചരിത്രാതീതകാലത്ത് നിന്നുള്ള ഏതോ ജീവിയാണ് ഇതെന്നാണ് ആദ്യം കരുതിയതെന്ന് സന്ദർശകരിൽ ഒരാളായ കാരെൻ ലിത്ഗോ പറഞ്ഞു. വായ തുറന്ന നിലയിലായതിനാൽ ഇത് മത്സ്യമാണെന്ന് തിരിച്ചറിയാനായില്ലെന്നും അവർ വ്യക്തമാക്കി.
അമേരിക്കയിൽ ഇവയുടെ മാംസത്തിന് ആവശ്യക്കാരേറെയാണ്. വാണിജ്യ ആവശ്യങ്ങൾക്കായി പിടികൂടാറുണ്ടെങ്കിലും ഇവയുടെ മുട്ടകളിൽ അടങ്ങിയിരിക്കുന്ന വിഷാംശം മനുഷ്യർക്ക് ഹാനികരമാണ്. മറ്റ് മൃഗങ്ങളെ വേട്ടയാടി പിടികൂടുന്നതിൽ വിദഗ്ധരാണ് അലിഗേറ്റർ ഗാറുകൾ.
വളർച്ചയെത്തുന്നതിനു മുന്നേ ആരെങ്കിലും മത്സ്യത്തെ വാങ്ങി വീട്ടിൽ വളർത്തിയതാകാമെന്നും പൂർണ വളർച്ചയെത്തിയ ശേഷം വീട്ടിൽ പാർപ്പിക്കാനാവാതെ വന്നപ്പോൾ അണക്കെട്ടിലേക്ക് തുറന്നുവിട്ടതാകാമെന്നുമാണ് നിരീക്ഷകരുടെ നിഗമനം. ഇവ സ്വതവേ അക്രമകാരികളാണ്. കൃത്യമായ മേൽനോട്ടമില്ലാതെ തുറന്നുവിടുന്നത് പരിസ്ഥിതിയുടെ സന്തുലനാവസ്ഥയ്ക്കു തന്നെ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates