

അങ്കാറ: ഗാസയിലേക്ക് മാനുഷിക സഹായവുമായി പോകുന്നതിനിടെ ഇസ്രായേല്‍ കസ്റ്റഡിയില്‍ എടുത്ത കാലാവസ്ഥ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ നേരിട്ടത് മോശം പെരുമാറ്റമെന്ന് റിപ്പോര്‍ട്ട്. ഫ്‌ലോട്ടില കപ്പലിലുണ്ടായിരുന്ന 136 പേരെ നേരത്തെ ഇസ്രായേല്‍ നാടുകടത്തിയിരുന്നു. തുടര്‍ന്ന് ഇസ്താംബൂളില്‍ തിരിച്ചെത്തിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ഇസ്രയേല്‍ അധികൃതരുടെ പെരുമാറ്റം സംബന്ധിച്ച പ്രതികരണം നടത്തിയത്.
ഗ്രേറ്റ തുന്‍ബര്‍ഗിനെ ശാരീരികമായി കയ്യേറ്റം ചെയ്തു. ഇവരുടെ മുടി പിടിച്ച് വലിക്കുകയും ഇസ്രേയേല്‍ പതാകയേന്താന്‍ നിബര്‍ബന്ധിച്ചു എന്നുമാണ് വെളിപ്പെടുത്തല്‍. കപ്പലില്‍ ഗ്രേറ്റയുടെ സഹയാത്രികരായിരുന്ന മലേഷ്യന്‍ സ്വദേശി ഹസ്വാനി ഹെല്‍മിയും യുഎസ് സ്വദേശി വിന്‍ഡ്ഫീല്‍ഡ് ബീവര്‍ എന്നിവരെ ഉദ്ധരിച്ച അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വിവരങ്ങള്‍ പങ്കുവച്ചത്.
മനുഷ്യത്വ രഹിതമായാണ് ഇസ്രയേല്‍ അധികൃതര്‍ ഇടപെട്ടത് എന്നും ഇവര്‍ ആരോപിച്ചു. കസ്റ്റഡിയില്‍ വെള്ളവും ഭക്ഷണവും വൈദ്യസഹായവും നിഷേധിച്ചു. ഗ്രേറ്റയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചു. ഇസ്രായേല്‍ പതാകയുമായി നടക്കാന്‍ തുന്‍ബര്‍ഗിനെ ഇവര്‍ നിര്‍ബന്ധിച്ചു. ഇസ്രായേലിന്റെ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ തുന്‍ബെര്‍ഗിനെ പിടിച്ചു തള്ളിയെന്നും സഹയാത്രികര്‍ വെളിപ്പെടുത്തി.
ഫ്‌ലോട്ടില കപ്പലില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവരില്‍ 36 തുര്‍ക്കി പൗരന്‍മാരും, യുഎസ്, ഇറ്റലി, മലേഷ്യ, കുവൈറ്റ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, തുനിഷ്യ, ലിബിയ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു ഉണ്ടായത്. മാഡ്ലീന്‍ കപ്പിലിലെ 12 യാത്രക്കാരില്‍ ഒരാളായിരുന്നു തുന്‌ബെര്‍ഗ്. ഗാസയുടെ തീരത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെവെച്ച് ഇസ്രയേല്‍ നാവിക സേന ബോട്ട് പിടിച്ചെടുക്കുകയായിരുന്നു. ഇവരെ ഇസ്രയേല്‍ നാടുകടത്തി തുര്‍ക്കിയില്‍ എത്തിക്കുക്കായിരുന്നു. ഇസ്രയേലിന്റെ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഗാസയിലെ ഇസ്രയേലി ഉപരോധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സഖ്യമായ ഫ്രീഡം ഫ്ലോട്ടില്ല ആരോപിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates