

ബെല്‍ഗ്രേഡ്: കഴിഞ്ഞ ദിവസം സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിലെ സ്കൂളിലുണ്ടായ വെടിവെപ്പിന് പിന്നാലെ രാജ്യത്തെ നടുക്കി വീണ്ടും കൂട്ടക്കൊല. വെടിവയ്പില്‍ എട്ട് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച രാത്രി ബെൽഗ്രേഡിൽ നിന്നും 50 കിലോമീറ്റർ അകലെ തെക്ക് മ്ലാഡെനോവാക്കിന് സമീപമാണ് ആക്രമണമുണ്ടായത്.
സംഭവത്തെ രാജ്യത്തിനു നേരെയുണ്ടായ ആക്രമണമായി കരുതുന്നുവെന്ന് സെർബിയൻ പ്രസിഡന്റ് അലക്സാണ്ടർ വുസിക് അറിയിച്ചു. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ അക്രമിയെ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച ക്രാഗുജെവാക്കിൽ നിന്നും പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്‌തു. അക്രമിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാൾ ഇനി വെളിച്ചം കാണില്ലെന്ന് ജനങ്ങളെ അഭിസംബോധന ചെയ്‌ത് പ്രസിഡന്റ് പറഞ്ഞു.
പിറന്നാൾ ആഘോഷത്തിനിടെ സെർബിയയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ആചാരമുണ്ട്. അതായിരിക്കുമെന്നാണ് വെടിയൊച്ച കേട്ടപ്പോൾ ആദ്യം കരുതിയത്. പിന്നീടാണ് ആക്രമണമാണെന്ന് മനസിലായതെന്നും പ്രദേശവാസികൾ പറഞ്ഞു.
ബുധനാഴ്ച ഏഴാം ക്ലാസുകാരന്‍ സ്‌കൂളില്‍ നടത്തിയ വെടിവെപ്പിന് തൊട്ടടുത്ത ദിവസമാണ് അടുത്ത ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വുസിക് വ്യക്തമാക്കി. ബുധനാഴ്ച നടന്ന ആക്രണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു. ശക്തമായ തോക്ക് നിയമങ്ങളുള്ള സെർബിയയിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് വിരളമാണ്. എന്നാൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ പേർക്ക് തോക്ക് ഉടമസ്ഥാവകാശമുള്ള രാജ്യങ്ങളിലൊന്നാണ് സെർബിയ.
സ്കൂളിലെ വെടിവെപ്പ് സംഭവത്തിന് പിന്നാലെ 1,200 പൊലീസുകാരെ അധികം നിയമിക്കാനും സ്‌കൂളുകളിൽ ഓരോ ദിവസവും ഒരു പൊലീസ് ഉദ്യോഗസ്ഥനെ വീതം കാവൽ നിർത്തുന്നത് ഉൾപ്പെടെയുള്ള നിരവധി ഭീകരവിരുദ്ധ നടപടികളും രാജ്യത്ത് പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ രാജ്യത്ത് തോക്ക് നിയന്ത്രണം ശക്തമാക്കി. തോക്കു കൈവശമുള്ളവർ കുട്ടികൾക്ക് എത്താനാകാത്ത വിധം തോക്ക് പൂട്ടിവെക്കണം. ചെറിയ ബാരൽ തോക്കുകൾക്ക് രണ്ട് വർഷത്തെ മൊറട്ടോറിയവും പ്രായപൂർത്തിയാകാത്തവരെ തോക്ക് കൈവശം വയ്ക്കാൻ പ്രാപ്തരാക്കുന്ന ആളുകൾക്ക് കഠിനമായ ശിക്ഷയും സർക്കാർ ഉത്തരവിട്ടു. സെർബിയയിൽ രജിസ്റ്റർ ചെയ്ത തോക്ക് ഉടമയ്ക്ക് 18 വയസിനു മുകളിൽ പ്രായമുള്ളവരും ക്രിമിനൽ റെക്കോർഡ് ഇല്ലാത്തവരും ആയിരിക്കണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates