ന്യൂഡല്‍ഹി: ഹാന്റാ വൈറസ് ബാധ പടരുന്ന എംവി ഹോണ്ടിയസ് എന്ന ആഢംബര കപ്പലില്‍ രണ്ട് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡച്ച് കമ്പനിയായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് ആണ് സ്ഥീരികരിച്ചത്. കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കപ്പലിലെ ഇന്ത്യക്കാര്‍ക്ക് രോഗബാധയോ, രോഗബാധിതരുമായി സമ്പര്‍ക്കമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും അറിയിപ്പുണ്ടായിട്ടില്ല. പരിശേധനകള്‍ നടത്തിയിട്ടുണ്ടോ, സുരക്ഷാ സംവിധാനങ്ങളുണ്ടോ തുടങ്ങി നിരവധി ആശങ്കകളും നിലനില്‍ക്കുകയാണ്. മെയ് 11 ന് കപ്പല്‍ സ്‌പെയ്‌നിലെ ടെനറൈഫില്‍ എത്തിയാല്‍ മാത്രമേ ജീവനക്കാരുടെ ആരോഗ്യനില എന്തെന്ന കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ.
കപ്പലില്‍ ഇതിനകം 3 യാത്രക്കാര്‍ മരണപ്പെടുകയും 8 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചയാള്‍ സൂറിച്ചിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ മൂന്ന് യാത്രക്കാരെ കപ്പലില്‍ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്.
കപ്പലിന്റെ താഴ്ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരാണ് ഇന്ത്യക്കാരായ രണ്ടുപേരും എന്നാണ് സൂചന. കപ്പലിലെ 149 യാത്രക്കാരില്‍ 61 പേര്‍ കപ്പല്‍ ജീവനക്കാരാണ്. 38 ഫിലിപ്പീന്‍ പൗരന്മാരും 5 യുക്രൈന്‍ പൗരന്മാരും 5 നെതര്‍ലാന്റ് പൗരന്മാരും കപ്പലില്‍ ജോലിചെയ്യുന്നുണ്ട്.
അര്‍ജന്റീനയില്‍ ഏപ്രില്‍ ഒന്നിനു നടന്ന പക്ഷിനിരീക്ഷണ യാത്രക്കിടെയാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെന്നാണ് നിഗമനം. അവിടത്തെ എലികളുടെ വിസര്‍ജ്യങ്ങളില്‍നിന്നുള്ള സൂക്ഷ്മകണങ്ങള്‍ ശ്വസിച്ചതാകാം രോഗകാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ള 'ആന്‍ഡീസ് സ്‌ട്രെയി'നാണ് കപ്പലില്‍ കണ്ടെത്തിയിട്ടുള്ളത്. ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്ന രോഗത്തിന്റെ മരണസാധ്യത 50 ശതമാനമാണ്. വൈറസിന് പ്രതിരോധ മരുന്നുകളോ വാക്‌സിനോ കണ്ടെത്തിയിട്ടില്ല.
വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം എട്ട് ആഴ്ചവരെ ആയതുകൊണ്ട് രോഗബാധ ഇനിയും റിപ്പോര്‍ട്ടു ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates