കാബൂൾ: ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാൻ അവസാനിപ്പിച്ചുവെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി താലിബാൻ. ഇക്കാര്യം സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികൾ തെറ്റാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
എല്ലാ ലോക രാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപര ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ തെറ്റാണ്- സബീഹുള്ള ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ അവസാനിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് താലിബാന്റെ വിശദീകരണം. പാകിസ്ഥാൻ വഴി ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും താലിബാൻ നിർത്തിയതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ. അജയ് സഹായിയെ ഉദ്ധരിച്ച് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.
അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെ നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്ഥാനിലൂടെയായിരുന്നു. താലിബാൻ പാകിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണെന്നും അജയ് സഹായ് വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates