ബുഡാപെസ്റ്റ്: ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി കാറ്റലിൻ നൊവാക് (44) തിരഞ്ഞെടുക്കപ്പെട്ടു. ഭരണകക്ഷി ഫിദെസിന്റെ പാർലമെന്റ് അംഗമാണ് കാറ്റലിൻ. മുഖ്യ എതിരാളിയായ സാമ്പത്തിക വിദഗ്ധൻ പീറ്റർ റോണയെ ഏറെ പിന്നിലാക്കി 51നെതിരെ 137 വോട്ടുകൾക്കാണ് ജയം.
പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ അതിദേശീയതാ അജൻഡയെ പിന്തുണയ്ക്കുന്ന കാറ്റലിൻ കുടുംബക്ഷേമ മന്ത്രിയായും ഫിദെസിന്റെ ഉപാധ്യക്ഷയുമായി പ്രവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ സ്ത്രീകൾക്ക് വേണ്ടിയുള്ള വിജയമായാണ് കാറ്റലിൻ വിശേഷിപ്പിച്ചത്. "നമ്മൾ സ്ത്രീകൾ കുട്ടികളെ വളർത്തും, രോഗികളെ പരിചരിക്കും, പാചകം ചെയ്യും, ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ നമ്മൾ ഓടിയെത്തും, പണം സമ്പാദിക്കും, പഠിപ്പിക്കും, നൊബേൽ സമ്മാനങ്ങൾ നേടും, ജനൽ വൃത്തിയാക്കും. വാക്കുകളുടെ ശക്തി നമുക്കറിയാം, പക്ഷേ ആവശ്യമെങ്കിൽ നിശബ്ദത പാലിക്കാനും കേൾക്കാനും നമുക്ക് കഴിയും, ഒരു അപകടസമയത്ത് പുരുഷന്മാരേക്കാൾ ധൈര്യത്തോടെ നമ്മുടെ കുടുംബത്തെ സംരക്ഷിക്കാനും കഴിയും," വോട്ടെടുപ്പിന് മുമ്പുള്ള പ്രസംഗത്തിൽ നൊവാക് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates