ഇസ്രയേലിനെ വിറപ്പിച്ച് ഇറാന്റെ ആക്രമണം; ആശുപത്രി കെട്ടിടത്തില്‍ മിസൈല്‍ പതിച്ചു, വന്‍ നാശം

ഇറാനിലെ അരാക്കിലുള്ള ഘനജല ആണവ റിയാക്ടര്‍ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
Iranian missile strike in Israel
ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടന്ന സ്ഥലം രക്ഷാപ്രവർത്തകരും സൈനിക ഉദ്യോഗസ്ഥരും പരിശോധിക്കുന്നു. Iranian missile strike in Israel AP/PTI
Updated on
1 min read

ജറുസലേം: പശ്ചിമേഷ്യന്‍ മേഖലയെ അശാന്തിയിലേക്ക് തള്ളിവിട്ട് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം കടുക്കുന്നു. ഇസ്രയേലിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്രയേലിലെ ആശുപത്രി കെട്ടിടങ്ങള്‍ക്ക് മേലുള്‍പ്പെടെ ഇറാന്‍ മിസൈലുകള്‍ പതിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനിലെ അരാക്കിലുള്ള ഘനജല ആണവ റിയാക്ടര്‍ ഇസ്രായേല്‍ സൈന്യം ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആണവ ചോര്‍ച്ചാഭീഷണിയില്ലെന്നാണ് വിവരം.

തെക്കന്‍ ഇസ്രയേലിലെ സൊറോക്ക മെഡിക്കല്‍ സെന്ററിന് മേലെയാണ് ഇറാന്‍ മിസൈലുകള്‍ പതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്‍ ആക്രമണത്തില്‍ ആശുപത്രിക്ക് സാരമായി കേടുപാടുകള്‍ സംഭവിച്ചതായി സൊറോക്ക മെഡിക്കല്‍ സെന്റര്‍ വക്താവ് വ്യക്തമാക്കി. ഇറാന്‍ ആക്രമണത്തില്‍ കുറഞ്ഞത് 32 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രയേല്‍ എമര്‍ജന്‍സി സര്‍വീസ് പറയുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മുപ്പത് പേര്‍ക്ക് നിസാര പരുക്കുകളുമാണുള്ളത്.

തെക്കന്‍ ഇസ്രയേല്‍ മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് ആക്രമിക്കപ്പെട്ട ആശുപത്രി. ആയിരത്തിലധികം കിടക്കകളുള്ള ആശുപത്രി പത്ത് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന പ്രദേത്താണ് സ്ഥിതിചെയ്യുന്നത്. ഇറാന്‍ ആക്രമണത്തില്‍ ആശുപത്രി കെട്ടിടത്തിന് സമീപത്തെ മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രയേലിലെ സൈനിക , രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ സ്റ്റേറ്റ് മീഡിയയും സ്ഥിരീകരിക്കുന്നു. ഇസ്രയേല്‍ ആര്‍മി കമാന്‍ഡ്, ഇന്റലിജന്‍സ് ആസ്ഥാനം, സൈനിക രഹ്യാന്വേഷണ ക്യാംപ് സ്ഥിതിചെയ്യുന്ന ഗവ്-യാം ടെക്‌നോളജി പാര്‍ക്ക് എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയെന്നും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് പറയുന്നു.

അതിനിടെ, ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിലെ ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇറാന്‍ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ അബ്ദുള്‍റഹീം മൗസവി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേല്‍ നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ നിവാസികള്‍ സുരക്ഷിത മേഖലകളിലേക്ക് മാറണം എന്നായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഇസ്രയേല്‍ പൗരന്‍മാര്‍ അയല്‍ദ്വീപായ സൈപ്രസിലേക്ക് മാറാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാനില്‍ ഇതുവരെ 263 സാധാരണക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 639 പേര്‍ കൊല്ലപ്പെടുകയും 1,300 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇസ്രയേലിന് എതിരായ ഇറാന്റെ സൈനിക നടപടിയില്‍ ഏകദേശം 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും പ്രയോഗിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണങ്ങളില്‍ ഇസ്രായേലില്‍ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Summary

Iranian missiles hits central and southern Israel, including at the Soroka hospital. Israel attacked Iran's Arak heavy water nuclear reactor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com