

ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയെയും സൈനിക തലവന്‍മാരെയും വധിക്കാന്‍ ഇസ്രായേല്‍ ചാര ഏജന്‍സികള്‍ ദീര്‍ഘനാളായി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇസ്രയേല്‍ വര്‍ഷങ്ങളോളം ടെഹ്റാനിലെ ട്രാഫിക് കാമറകള്‍ ഹാക്ക് ചെയ്യുകയും ഖമേനിയെയും സുരക്ഷാ നീക്കങ്ങളും നിരീക്ഷിച്ചു. ഇതിനായി മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളിലേക്ക് നുഴഞ്ഞുകയറുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് കാമറകളും വര്‍ഷങ്ങളായി ഹാക്ക് ചെയ്ത്, ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സെര്‍വറുകളിലേക്ക് കൈമാറി. ഇത് ഇസ്രായേല്‍- അമേരിക്കന്‍ സേനകള്‍ക്ക് ഖമേനിയുടെ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ സഹായിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന് നേരെയുള്ള ആക്രമണത്തെ ന്യായീകരിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രംഗത്തെത്തി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, അമേരിക്കയെ നശിപ്പിക്കുകയെന്നതായിരുന്നു ഇറാന്‍ ഭരണകൂടത്തിന്റെ ലക്ഷ്യമെന്നു നെതന്യാഹു പറഞ്ഞു.
'47 വര്‍ഷമായി ഇറാന്‍ അമേരിക്കയ്ക്ക് മരണ മന്ത്രണം മുഴക്കുകയാണ്. അവര്‍ എംബസികള്‍ക്കു നേരേ ബോംബെറിഞ്ഞു. ഡോണള്‍ഡ് ട്രംപിനെ രണ്ടുതവണ വധിക്കാന്‍ ശ്രമിച്ചു. അവര്‍ സ്വന്തം ജനങ്ങളെ കൊലപ്പെടുത്തി, നിരവധി പേരെ കൂട്ടക്കൊല ചെയ്തു. അവര്‍ ലോകമെമ്പാടും ഭീകരതയുടെ ഒരു വല വിരിച്ചു. അമേരിക്കന്‍ ഐക്യനാടുകളെ നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ഭരണകൂടമാണിതെന്നും നെതന്യാഹു പറഞ്ഞു.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാക്കാന്‍ പാടില്ലെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates