

ന്യൂഡല്‍ഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താന്‍ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചര്‍ച്ച തുടങ്ങി. ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയത്. നിരവധി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കുന്ന ഒരു കൈമാറ്റ കരാറിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പലസ്തീനിയന്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവര്‍ അംഗീകരിച്ചിട്ടില്ല.
വ്യവസ്ഥകള്‍ പാലിച്ചാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ സൂത്രവാക്യം അനുസരിച്ച് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും മോചിപ്പിക്കാന്‍ സമ്മതിച്ചതായി ഹമാസ് പറഞ്ഞു. എന്നിരുന്നാലും, നിരായുധീകരണവും ഗാസയുടെ ഭാവി ഉള്‍പ്പെടെ നിരവധി പ്രധാന തര്‍ക്ക വിഷയങ്ങള്‍ അവര്‍ പരിഗണിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ബന്ദികളുടെ മോചനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെദ് കുഷ്‌നര്‍, ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍താനി എന്നിവര്‍ ചര്‍ച്ചകളുടെ ഭാഗമാണെന്നും വിവരമുണ്ട്.
ഇസ്രയേല്‍, ഹമാസ് പ്രതിനിധികളുമായി മധ്യസ്ഥ ചര്‍ച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യന്‍, ഖത്തര്‍ ഉദ്യോഗസ്ഥര്‍ വെവ്വേറെ യോഗങ്ങള്‍ നടത്തുന്നുവെന്നാണ് വിവരം. 2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തതിന്റെ രണ്ടാം വാര്‍ഷികത്തിനിടെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ഗാസയില്‍ 67,160 പേര്‍ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ കണക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
