

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ സിംഗിൾ-ഷോട്ട് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി അമേരിക്ക. കോവിഡിന്റെ പുതിയ വകഭേദങ്ങളടക്കം തടയാൻ വളരെ ഫലപ്രദമാണെന്ന് പറഞ്ഞാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാക്സിൻ ഉപയോഗത്തിന് പച്ചകൊടി കാട്ടിയത്.
“ഇത് എല്ലാ അമേരിക്കക്കാർക്കും ആവേശകരമായ വാർത്തയാണ്, പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഉത്തേജിപ്പിക്കുന്ന നേട്ടവും,” യുഎസ് പ്രസിഡന്റ് ജോ ബിഡൻ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ജാഗ്രത കൈവിടരുതെന്നും വൈറസിനെതിരെയുള്ള പോരാട്ടത്തിൽ സാമൂഹിക അകലം പോലുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങൾ ഇപ്പോഴും ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി.
യു എസ്സിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിൻ ആണ് ജോൺസൺ ആൻഡ് ജോൺസൺ. രോഗപ്രതിരോധ നിരക്ക് വർദ്ധിപ്പിക്കുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഫൈസർ, മൊഡേണ വാക്സിനുകൾക്ക് ഡിസംബറിൽ അനുമതി ലഭിച്ചിരുന്നു.
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ, ജെ & ജെ വാക്സിൻ അമേരിക്കയിൽ 85.9 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 81.7 ശതമാനവും ബ്രസീലിൽ 87.6 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. കടുത്ത കോവിഡ് -19 നെതിരെയുള്ള ഫലപ്രാപ്തി 85.4 ശതമാനമായിരുന്നെങ്കിലും രോഗത്തിന്റെ മിതമായ രൂപങ്ങൾ ഉൾപ്പെടുത്തുമ്പോൾ ഇത് വാക്സിന്റെ ഫലപ്രാപ്തി 66.1 ശതമാനമായി കുറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates