കാബൂൾ: താലിബാൻ ഭരണം തിരിച്ചുപിടിച്ച അഫ്ഗാനിസ്ഥാനിൽ ഇരട്ട സ്‌ഫോടനത്തിൽ മരണം 60 കടന്നു. കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനു പുറത്താണ് സ്ഫോടനം നടന്നത്. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ്) അഫ്ഗാൻ ഘടകമായ ഐ എസ് ഖൊരാസൻ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അമേരിക്കൻ സേനയേയാണ് തങ്ങൾ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയിൽ ഐ എസ് അറിയിച്ചു.
11 യു എസ് ദൗത്യസംഘാംഗങ്ങളടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നിലെ ആബ്ബേ കവാടത്തിനു സമീപമാണ് ആദ്യം സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവിൽ യു.എസിനാണ്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തിൽ ഒഴിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടപടികൾ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രാജ്യം വിടാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. ഇവർക്ക് ഇടയിലാണ് സ്‌ഫോടനം നടന്നത്.
"ഞങ്ങൾ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടർന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും", സ്ഫോടനവിവരം സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വികാരാധീനനായാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കൻ പൗരന്മാരെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 15നാണ് താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ആക്രമണത്തെ താലിബാൻ അപലപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates