ടെഹ്റാൻ: ഇറാനിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയ മഹ്സ അമിനിയുടെ മരണം പൊലീസ് മർദ്ദനത്തെ തുടർന്നല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. 22കാരിയായ മഹ്സ അമിനി രോഗ ബാധിതയായിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് മഹ്സ മരിച്ചത്. മരണം സംഭവിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
മഹ്സയുടെ മരണം തലയ്ക്കും മറ്റും അടിയേറ്റതിനെ തുടർന്നല്ലെന്നും എട്ടാം വയസിൽ ബ്രെയിൻ ട്യൂമർ ബാധിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാൻ ഫോറൻസിക് ഓർഗനൈസേഷൻ, സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
മഹ്സയുടെ മരണത്തിന് പിന്നാലെ ഇറാനിൽ വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. മറ്റു രാജ്യങ്ങളിലേക്ക് പ്രതിഷേധം കടന്നിരുന്നു. മഹ്സയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിലാണ് കണ്ടെത്തിയത്.
ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽ മഹ്‌സ ക്രൂര മർദനത്തിന് ഇരയായെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ഇറാനിലെ സദാചാര പോലീസ് ആയ ഗഷ്‌തെ ഇര്‍ഷാദ് (ഗൈഡന്‍സ് പട്രോള്‍) ആണ് മഹ്‌സയെ കസ്റ്റഡിയിൽ എടുത്തത്. മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല.
ടെഹ്റാനിൽ സഹോദരൻ കൈരാഷിനൊപ്പം അവധി ദിനം ചെലവിടാൻ എത്തിയതായിരുന്നു മഹ്സ അമിനി. സെപ്റ്റംബർ 13ന് ഇരുവരും ഷാഹിദ് ഹഗാനി എക്‌സ്പ്രസ് വേയിൽ എത്തിയപ്പോൾ ഉചിതമായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊലീസ് ഇവരെ തടഞ്ഞത്.
യുവതിയെ പൊലീസ് നിർബന്ധിച്ച് വാനിൽ വോസാര അവനുവിൽ ഉള്ള സ്റ്റേഷനിലേക്കു കൊണ്ടുപോയെന്നു യുവതിയുടെ സഹോദരൻ ആരോപിച്ചു. തടയാൻ ശ്രമിച്ച തനിക്കും മർദനമേറ്റു. പൊലീസ് സ്റ്റേഷനിൽ ഒരു മണിക്കൂറോളം നീണ്ടുനിൽക്കുന്ന ബോധവത്‌കരണത്തിനു ശേഷം മഹ്‌സയെ വിട്ടയ്ക്കുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞിരുന്നതെന്നും സഹോദരൻ പറയുന്നു.
മഹ്‌സയെ പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ മഹ്‌സയെ ചികിത്സിച്ചിരുന്ന ആശുപത്രി അന്ന് ഉപരോധിച്ചിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്തും പ്രതിഷേധമുണ്ടായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates