

വാഷിങ്ടൺ: നോമിലേക്കുള്ള യാത്രാമധ്യേ പടിഞ്ഞാറൻ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽ നിന്ന് 2.37നാണ് വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം.
പ്രദേശത്ത് ചെറിയ രീതിയിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. യുഎസ് സിവിൽ എയർ പട്രോളിൽ നിന്നുള്ള റഡാർ ഡേറ്റ സൂചിപ്പിക്കുന്നത് ഏകദേശം 3.18 തോടെ വിമാനത്തിന്റെ വേഗത പെട്ടെന്ന് കുറഞ്ഞുവെന്നാണ്. അപകട കാരണം വ്യക്തമല്ല. അപകട സിഗ്നലുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കോസ്റ്റ് ഗാർഡ് ലെഫ്റ്റനന്റ് കമാൻഡർ പറയുന്നു.
എട്ട് ദിവസത്തിനിടെ യുഎസിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാന ദുരന്തമാണിത്. ജനുവരി 29ന് വാഷിങ്ടണ്ണില്‍ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡൽഫിയയിൽ വിമാനം തകർന്നുവീണ് 7 പേരാണ് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates