

വാഷിങ്ടണ്‍: 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ 'ആർട്ടെമിസ് 2' (Artemis II) ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഏപ്രിൽ 1ന് ഏപ്രിൽ ഒന്നിന് വൈകീട്ട് 6.24 (ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54)നാണ് വിക്ഷേപണം.
ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള ബഹിരാകാശ ഗവേഷങ്ങൾക്ക് അത് വലിയ ഒരു മുതൽകൂട്ട് ആകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വാ യാത്രകൾക്കും ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന പദ്ധതികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കും.
എന്താണ് ആർട്ടെമിസ് 2 ദൗത്യം?
10 ദിവസമാണ് ഈ യാത്രയുടെ ദൈർഘ്യം. ദൗത്യത്തിനായി പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാല് കുത്തില്ല എന്നതാണ് പ്രധാന പ്രത്യേകത. പകരം ചന്ദ്രന് ചുറ്റും വലം വച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുക. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന അതിശക്തമായ റോക്കറ്റും ഓറിയോൺ (Orion) പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്.
ആർട്ടെമിസ് 3 (Artemis III) എന്താണ് ?
ആർട്ടെമിസ് 2വിലെ യാത്രയിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുക എന്നതാണ് ആർട്ടെമിസ് 3യിലൂടെ ലക്ഷ്യം. ഈ യാത്രയിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങും. ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുന്നതോടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം സാധ്യമാകും.
ഭാവിയിൽ മനുഷ്യർക്ക് ചന്ദ്രനിൽ താമസിച്ച് അവിടെയുള്ള ഹീലിയം ത്രീ ഉൾപ്പടെയുള്ള ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിയ്ക്കുള്ള അടിത്തറ ഉണ്ടാക്കുകയാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യം വെയ്ക്കുന്നത്.
നാല് ബഹിരാകാശയാത്രികരാണ് ഈ ചരിത്രയാത്രയിൽ പങ്കുചേരുന്നത്.
വിക്ടർ ഗ്ലോവർ (Victor Glover) - 49 വയസ്സ്, ദൗത്യത്തിന്റെ പൈലറ്റ്, യു എസ് പൗരൻ, ചന്ദ്രയാത്രയ്ക്ക് പോകുന്ന ആദ്യ കറുത്ത വർഗക്കാരൻ.
റീഡ് വൈസ്മാൻ (Reid Wiseman) - 50 വയസ്സ്, യാത്രയുടെ കമാൻഡർ,യു എസ് പൗരൻ
ക്രിസ്റ്റീന കോച്ച് (Christina Koch)- 47 വയസ്, യു എസ് പൗരൻ,യാത്രാ സംഘത്തിലെ വനിതാ, ഏറ്റവും കൂടുതൽ കാലം ബഹിരാകശത്ത് ചെലവിട്ട വനിതാ കൂടിയാണിവർ.
ജെറമി ഹാൻസെൻ (Jeremy Hansen) - 50 വയസ്സ്, കനേഡിയൻ സ്പേസ് ഏജൻസി പ്രതിനിധി(CSA),കനേഡിയൻ പൗരൻ
ഇവർ മാത്രമല്ല കേട്ടോ ഈ യാത്രയിൽ ഉള്ളത്. ഈ ദൗത്യത്തിൽ ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം (5.6 മില്യൺ) ആളുകളുടെ പേരുകൾ അടങ്ങിയ ഒരു ഡിജിറ്റൽ ആർക്കൈവും ചന്ദ്രനിലേക്ക് കൊണ്ടുപോകുന്നുണ്ട്. നാസയുടെ "സെൻഡ് യുവർ നെയിം ടു ദി മൂൺ" (Send Your Name to the Moon) ക്യാമ്പയിനിലൂടെ ശേഖരിച്ച പേരുകളാണിത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സാധാരണ ജനങ്ങളെയും പങ്കാളികളാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാസ ലക്ഷ്യമിടുന്നത്.
വിക്ഷേപണം തത്സമയം നമുക്കും കാണാം
ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54നാണ് വിക്ഷേപണം. നിലവിൽ കാലാവസ്ഥ 80% വിക്ഷേപണത്തിന് അനുകൂലമാണ്. വിക്ഷേപണത്തിൻ്റെ തത്സമയ സംപ്രേക്ഷണം നാസയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും NASA+ പ്ലാറ്റ്‌ഫോമിലും നമുക്ക് കാണാം.
റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിൻ്റെ (Tanking operations) തത്സമയ ദൃശ്യങ്ങൾ ഏപ്രിൽ 1 ഇന്ത്യൻ സമയം വൈകുന്നേരം 5:15 മുതൽ യൂട്യൂബിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates