നേപ്പാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒലിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വ്യാപക ആക്രമണം

നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിച്ചു
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി/ പിടിഐ
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി/ പിടിഐ
Updated on
1 min read

കഠ്മണ്ഡു: നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശുപാര്‍ശ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി അംഗീകരിച്ചു. ഏപ്രില്‍ 30നും മെയ് പത്തിനും പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രിയുടെ ശുപാര്‍ശയും പ്രസിഡന്റ് അംഗീകരിച്ചതായി രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

ഞായറാഴ്ച ഉച്ചയോടെയാണ് അടിയന്തര ക്യാബിനറ്റ് യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ശുപാര്‍ശ പ്രസിഡന്റിന് കൈമാറിയത്. 

ഇതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത നേപ്പാളില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ട്ടി ചെയര്‍മാന്‍ പുഷ്പകമാല്‍ ദഹലിനെ (പ്രചണ്ഡ) പിന്തുണയ്ക്കുന്ന വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യത്ത് പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 

അപ്രതീക്ഷിത നീക്കത്തിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ കെ പി ശര്‍മ ഒലിക്കെതിരെ എന്‍സിപി അച്ചടക്ക നടപടിയെടുത്തേക്കും. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി പ്രചണ്ഡ വിഭാഗം തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ക്ക് പിന്നാലെയാണ് ഒലിയുടെ തീരുമാനം. ഒലിയുടെ രാജി ആവശ്യപ്പെട്ട് പുഷ്പകമാല്‍ ദഹല്‍ രംഗത്തുവന്നിരുന്നു. 2017ലാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയത്.

ഒലിയുടെ നടപടിക്ക് എതിരെ പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നടപടി ഭരണഘടനാവിരുദ്ധവും ഏകാധിപത്യപരവുമാണെന്ന് മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മാധാവ് കുമാര്‍ നേപ്പാള്‍ പറഞ്ഞു. ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നേപ്പാളിലെ പ്രബല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്ന സിപിഎന്‍ യുഎംഎലും സിപിഎന്‍ മാവോയിസ്റ്റ് സെന്ററും ലയിച്ചാണ് എന്‍സിപി രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയെങ്കിലും തുടക്കംമുതല്‍ ഇരു വിഭാഗങ്ങാളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഒലിയുടെ നടപടിക്ക് പിന്നാലെ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com