കാഠ്മണ്ഡു: സർവ്വതും തകർത്തെറിഞ്ഞെത്തിയ ഭീകരമായ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയ നേപ്പാളി തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടത് ഒരു മാവിന്റെ ചില്ലകളിൽ തങ്ങിനിന്നതിലൂടെ. അതേസമയം, കൺമുന്നിൽ വെച്ച് ഭാര്യ ചെളിപ്പാച്ചിലിൽ ഒലിച്ചുപോയതിന്റെ തീരാവേദന പങ്കുവെക്കുകയാണ് ഒരു വയോധികൻ. നേപ്പാളിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ വൻ പ്രളയത്തിൽ നിന്ന് ജീവൻ തിരിച്ചുകിട്ടിയവരുടെ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് ആശുപത്രി കിടക്കകളിൽ നിന്ന് പുറത്തുവരുന്നത്.
ചൈനയുടെ ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള രസുവ ജില്ലയ്ക്ക് താഴെയുള്ള ബിദൂരിൽ ഒരു പുതിയ വീടിന്റെ കക്കൂസ് കുഴി നിർമ്മാണത്തിനായി മണ്ണ് കുഴിക്കുകയായിരുന്നു വിവേക്. അഞ്ച് അടി താഴ്ചയുള്ള കുഴിയിൽ ജോലി ചെയ്യുന്നതിനിടെയാണ് വലിയൊരു ചീറ്റൽ ശബ്ദത്തോടെ മണ്ണും പാറക്കല്ലുകളും കലങ്ങിയ മലവെള്ളപ്പാച്ചിൽ പാഞ്ഞടുത്തത്. മുകളിലുണ്ടായിരുന്ന നാല് സഹപ്രവർത്തകർ ഓടി രക്ഷപ്പെടാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. കുഴിയിൽ നിന്ന് കഷ്ടപ്പെട്ട് പുറത്തുകടക്കുമ്പോഴേക്കും കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടിരുന്നു. "ഞാനും സർവ്വ ശക്തിയുമെടുത്ത് ഓടാൻ തുടങ്ങി. എന്നാൽ ഒരു ഭൂകമ്പം പോലെ വൻ ശബ്ദത്തോടെ ചെളിയും പാറകളും കലർന്ന മലവെള്ളം ഇരച്ചെത്തി എന്നെ ഒഴുക്കിക്കൊണ്ടുപോയി. ഭാഗ്യവശാൽ ഞാൻ ഒഴുക്കിൽപെട്ട് ഒരു മാവിന്റെ ചില്ലകളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ആ മാവ് അവിടെ ഇല്ലായിരുന്നെങ്കിൽ ഞാൻ മരിച്ചുപോകുമായിരുന്നു"— കാഠ്മണ്ഡുവിലെ നാഷണൽ ട്രോമ സെന്ററിലെ ആശുപത്രി കിടക്കയിൽ നിന്ന് സഹോദരൻ ദിനേശിനൊപ്പം വിവേക് പറഞ്ഞു.
മാവിന്റെ ചില്ലയിൽ പിടിച്ചുനിൽക്കുമ്പോൾ താൻ ജോലി ചെയ്തിരുന്ന വീട് വെള്ളപ്പാച്ചിലിൽ പൂർണ്ണമായി തകർന്നു വീണ് ഒഴുകിപ്പോകുന്നത് നേരിൽ കണ്ടതായി വിവേക് ഓർക്കുന്നു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചത്. ശക്തമായ ഒഴുക്കിലും പാറക്കല്ലുകൾ വന്നിടിച്ചതിലും വിവേകിന്റെ വലതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രളയത്തിന്റെ മറ്റൊരു ഭീകരമുഖമാണ് ചികിത്സയിലുള്ള 68-കാരനായ കേശവ് പ്രസാദ് ബരാലിന് പറയാനുള്ളത്. "ഞങ്ങളുടെ നേർക്ക് വലിയൊരു ചെളിമല ഇരച്ചുവരികയായിരുന്നു. വീടിനടുത്തേക്ക് എത്തുന്തോറും അതിന്റെ ഉയരം കൂടിവന്നു. ചെളിയും വെള്ളവും വീടിനകത്തേക്ക് ഇരച്ചുകയറിയപ്പോൾ ഭാര്യയുടെ കൈപിടിച്ച് ടെറസിലേക്ക് കയറ്റാൻ ഞാൻ ആവതും ശ്രമിച്ചു. എന്നാൽ എന്റെ കൈകളിൽ നിന്ന് പിടിവിട്ട് അവളെ ചെളിപ്പാച്ചിൽ ഒഴുക്കിക്കൊണ്ടുപോയി"— കണ്ണീരോടെ കേശവ് പ്രസാദ് പറഞ്ഞു. നാല് മണിക്കൂറുകൾക്ക് ശേഷം ഹെലികോപ്റ്ററിലാണ് ഇയാളെ രക്ഷപ്പെടുത്തിയത്. തന്റെ ഭാര്യ ഇപ്പോഴും ആ ചെളിക്കൂമ്പാരത്തിനടിയിൽ എവിടെയോ ഉണ്ടെന്നും അവൾ നഷ്ടപ്പെട്ടെന്നും അദ്ദേഹം വിതുമ്പി.
നേപ്പാൾ-ടിബറ്റ് അതിർത്തിയിലെ നദിയിലേക്ക് കൂറ്റൻ മലയിടിഞ്ഞു വീണതിനെ തുടർന്നാണ് താഴ്‌വരകളിലേക്ക് ഭീകരമായ തോതിൽ വെള്ളവും ചെളിയും ഇരച്ചെത്തിയത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് പരിക്കേറ്റ 11 വയസ്സുകാരി റിഹാന ലാമിച്ചാനെ ഉൾപ്പെടെയുള്ള നിരവധി പേരും ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും തിരച്ചിലും ഊർജ്ജിതമായി തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates