

പ്യോങ്‍യാങ്: അമേരിക്ക വെനസ്വേലയെ ആക്രമിച്ചതിനു പിന്നാലെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ ശക്തി പ്രകടിപ്പിക്കാനായി വിക്ഷേപിച്ചതെന്നാണ് വിവരം. ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ച ഈ ബാലിസ്റ്റിക് മിസൈലുകൾ കൊറിയൻ ഉപ ദ്വീപിനും ജപ്പാനും ഇടയിൽ സമുദ്ര ഭാഗത്തായി പതിച്ചു.
മിസൈലുകൾ 900 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചതായി ദക്ഷിണ കൊറിയൻ സൈന്യവും രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ജപ്പാനും സ്ഥിരീകരിച്ചു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിൽ ദക്ഷിണ കൊറിയയും ജപ്പാനും ശക്തമായ പ്രതിഷേധമറിയിച്ചു.
വെനസ്വേലയിലെ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം എന്നതു ശ്രദ്ധേയമാണ്. ഉത്തര കൊറിയയുടെ സഖ്യ കക്ഷിയാണ് വെനസ്വേല. മിസൈൽ വിക്ഷേപണത്തിലൂടെ തങ്ങൾ വെനസ്വേലയിൽ നിന്ന് തീർത്തും വ്യത്യസ്തരാണെന്ന സന്ദേശം നൽകാനാണ് ഉത്തര കൊറിയ ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
അമേരിക്ക വെനസ്വേലയിൽ നടത്തിയ ആക്രമണത്തെ ഉത്തരകൊറിയ ശക്തമായി അപലപിച്ചിരുന്നു. അമേരിക്ക വെനസ്വേലയുടെ പരമാധികാരത്തെ ലംഘിച്ചെന്നായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം. യുഎസിന്റെ ഈ നടപടി അവരുടെ തെമ്മാടിത്തരവും ക്രൂരതയും നിറഞ്ഞ സ്വഭാവം കാണിക്കുന്നതാണെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി.
രണ്ടു മാസത്തിനിടെ ഇതാദ്യമായാണ് ഉത്തര കൊറിയ രണ്ട് മിസൈലുകൾ ഒരുമിച്ച് വിക്ഷേപിക്കുന്നത്. കഴിഞ്ഞ നവംബർ ഏഴിന് ഉത്തര കൊറിയ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു.
ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജായ് മ്യൂങ്ങിന്റെ ചൈനാ സന്ദർശനത്തിന് തൊട്ടുമുൻപാണ് ഉത്തര കൊറിയ മിസൈൽ വിക്ഷേപണം നടത്തിയതെന്നതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണ കൊറിയയുമായി അടുക്കുന്നതിന് ചൈനയ്ക്കുള്ള സന്ദേശം നൽകുക കൂടിയാണ് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിലൂടെ ഉത്തര കൊറിയ ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates