

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഉടന്‍ അയവ് വരുമെന്ന പ്രതീക്ഷയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ അഞ്ചുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെയെത്തിയിരിക്കുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചര്‍ച്ച ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍ അമേരിക്കയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതായുള്ള വാര്‍ത്തകള്‍ ഇറാന്‍ നിഷേധിച്ചു. സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് എണ്ണവില കുറയുന്നത്. നിലവില്‍ ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം 98.31 ഡോളറിലാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം സമാധാന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ദിവസത്തേയ്ക്ക് ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കില്ല എന്നായിരുന്നു പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കാന്‍ നടന്നുവരുന്ന അനൗദ്യോഗിക ചര്‍ച്ചകള്‍ക്കിടെ, ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവിധ തലങ്ങളില്‍ നടക്കുന്ന ചർച്ചകളിൽ ഹോര്‍മുസ് കടലിടുക്ക് വഴി ശത്രു രാജ്യങ്ങളുടെ ഒഴികെയുള്ള കപ്പലുകള്‍ കടന്നുപോകാന്‍ അനുവദിക്കാമെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates