മസ്കത്ത്: കാലാവധി അവസാനിച്ച വർക്ക് പെർമിറ്റ് വിസ പിഴയില്ലാതെ പുതുക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കുമെന്ന് ഒമാൻ തൊഴില്‍ മന്ത്രാലയം. പ്രവാസികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും, ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളും ഒഴിവാക്കി നൽകും. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാൻ താല്പര്യമില്ലാത്തവർക്ക് പിഴ ഉണ്ടെങ്കിൽ അവ നൽകാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് തുടരാനും വീണ്ടും ജോലി ചെയ്യാനുമുള്ള അവസരം കൂടിയാണ് സർക്കാർ പ്രവാസികൾക്ക് നൽകുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാന്‍ സാധിക്കും.
തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കാൻ തൊഴിൽ ഉടമക്ക് താൽപര്യമില്ലെങ്കിൽ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും അവസരമുണ്ട്. നിലവിലുള്ള എല്ലാ പിഴകളും, ഫീസുകളും ഒഴിവാക്കി നൽകും. 10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ സർക്കാർ റദ്ദാക്കിയിട്ടുണ്ട്.
കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് ഈ നടപടി. എന്നാൽ കൃത്യമായ കാരണം ബോധിപ്പിച്ചാൽ കാര്‍ഡുകള്‍ വീണ്ടും പ്രവർത്തനക്ഷമമാക്കാം.
2017ലും അതിനു മുൻപും റജിസ്റ്റര്‍ ചെയ്ത കുടിശ്ശികകളിൽ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയതായും അധികൃതർ അറിയിച്ചു.
ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ, അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്തിട്ടുണ്ടെകിൽ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
