ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൺ ഗൊറില്ല ഓസി ഓർമയായി. 61 വയസുള്ള ഓസിയെ ചൊവ്വാഴ്ച അറ്റ്‌ലാന്റാ മൃഗശാലയിൽ ചത്ത നിലയിൽ കണ്ടെത്തി. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ ഗൊറില്ല കൂടിയായ വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയ്ക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് രോഗം മാറി. മരണം കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കാരണമാണോയെന്ന് വ്യക്തമല്ല.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഓസിക്ക് വിശപ്പ് കുറഞ്ഞ് തുടങ്ങിയിരുന്നു. ഭക്ഷണം കഴിക്കുന്നത് കുറച്ചിരുന്നെന്നും മൃഗശാലാ അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അവസാനത്തെ 24 മണിക്കൂറിൽ മുഖത്തെ വീക്കം, പൊതുവായ ബലഹീനത, ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഉള്ള കഴിവില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഓസി പ്രകടിപ്പിച്ചിരുന്നതായി മൃഗശാല അധികൃതർ വ്യക്തമാക്കി.
'ഒരു ഇതിഹാസത്തിൻറെ കടന്നുപോകലിൽ ഞങ്ങളുടെ ഹൃദയം തകർന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആൺ ഗൊറില്ലയായ ഓസി 61ാം വയസിൽ മരിച്ചുവെന്ന വാർത്ത പങ്കിടുന്നതിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു. 1988ൽ ഫോർഡ് ആഫ്രിക്കൻ റെയിൻ ഫോറസ്റ്റ് തുറന്നപ്പോൾ അറ്റ്‌ലാൻറ മൃഗശാലയിൽ എത്തിയ പടിഞ്ഞാറൻ ലോലാൻഡ് ഗൊറില്ലകളുടെ യഥാർത്ഥ ഗ്രൂപ്പിലെ അവശേഷിക്കുന്ന ഏക അംഗമായിരുന്നു ഓസി.
സ്വമേധയാ രക്തസമ്മർദ്ദം പരിശോധിക്കുന്ന ലോകത്തിലെ ആദ്യത്തെ ഗൊറില്ലയായിരുന്നു ഓസി. 2009-ലാണ് ഓസി തൻറെ രക്തസമ്മർദ്ദം പരിശോധിച്ച് സുവോളജിക്കൽ ചരിത്രം സൃഷ്ടിച്ചത്. ജർമ്മനിയിലെ ബെർലിൻ മൃഗശാലയിലെ ഫാറ്റൂ (64) വാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല. കെൻറക്കിയിലെ ലൂയിസ്‌വില്ലെ മൃഗശാലയിലെ 63കാരിയായ ഹെലൻ ആണ് രണ്ടാമത്തെ ഏറ്റവും പ്രായം കൂടി ഗൊറില്ല. ഈ ഇനത്തിലെ മൂന്നാമനായിരുന്നു ഓസി.
ഓസിക്ക് നാല് മക്കളാണ് ഉള്ളത് കെക്ല, സ്റ്റാഡി, ചാർലി, കുച്ചി. അൻറ്ലാൻറയിലടക്കം നിരവധി മൃഗശാലകളിൽ ഓസിയുടെ മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളുമായി നിരവധി ഗൊറില്ലകൾ ജീവിക്കുന്നുണ്ട്.
അറ്റ്‌ലാൻറ മൃഗശാലയിലെ മറ്റൊരു ഗൊറില്ലയും ലോകത്തിലെ നാലാമത്തെ പ്രായമുള്ള ഗൊറില്ലയുമായ ചൂംബയെ 59ാം വയസിൽ ദയാവധം ചെയ്‌തിരുന്നു. ആഴ്ചകൾക്ക് പിന്നാലെയാണ് ഓസിയുടെ മരണം സംഭവിക്കുന്നത്. ശാരീരിക അവശതകളെ തുടർന്നായിരുന്നു ചൂംബയ്ക്ക് ദയാവധം വിധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates