പാകിസ്ഥാന്റേത് ഭീകരരെ പിന്തുണച്ച ചരിത്രം, കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോഡ് ; ഇമ്രാന് ഇന്ത്യയുടെ മറുപടി

ഇന്ത്യക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകിസ്ഥാന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്
സ്നേഹ ദുബെ യുഎന്നിൽ സംസാരിക്കുന്നു / പിടിഐ ചിത്രം
സ്നേഹ ദുബെ യുഎന്നിൽ സംസാരിക്കുന്നു / പിടിഐ ചിത്രം
Updated on
1 min read

ന്യൂയോര്‍ക്ക് : ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ. ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്ന നയവും ചരിത്രവും പാകിസ്ഥാനുണ്ടെന്ന് യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബൈ പറഞ്ഞു. 

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നല്‍കിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്‌നേഹ. ഇന്ത്യക്കെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല പാകിസ്ഥാന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്യുന്നത്. 

തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കി അതിന്റെ പരിതാപകരമായ  അവസ്ഥയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തി കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്ഥാന്റെ പേരിലാണ്. ഒസാമ ബിന്‍ ലാദന് വരെ പാകിസ്ഥാന്‍ അഭയം നല്‍കി. 

ഇപ്പോള്‍ പോലും പാക് നേതൃത്വം ലാദന്റെ മരണത്തെ മഹത്വവത്കരിക്കുകയാണ്. പാകിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായി, സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ.  
ബഹുസ്വരത എന്നത് പാകിസ്ഥാന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ്. അവര്‍ ഭരണഘടനാപരമായി തന്നെ ന്യൂനപക്ഷങ്ങള്‍  ഉയര്‍ന്ന പദവികളില്‍ എത്തുന്നതിനെ വിലക്കുന്നു. 

ലോക വേദിയില്‍ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് പാകിസ്ഥാന്‍ ആത്മപരിശോധന നടത്തണമെന്നും സ്‌നേഹ ആവശ്യപ്പെട്ടു. ജമ്മു കശ്മീര്‍, ലഡാക് മേഖലകളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്. അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യുമെന്നും സ്‌നേഹ ദുബൈ വ്യക്തമാക്കി. ഇന്ത്യയുടെ ഭാഗങ്ങള്‍ പാകിസ്ഥാനാണ് അനധികൃതമായി കയ്യടക്കിവെച്ചിരിക്കുന്നത്. അത് ഉടന്‍ തന്നെ ഒഴിയണമെന്നും സ്‌നേഹ ദുബെ ആവശ്യപ്പെട്ടു. 

കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com