കോക്പിറ്റില്‍ മൂര്‍ഖന്‍, മനസ്സാന്നിധ്യം കൈവിടാതെ പൈലറ്റ്; സുരക്ഷിത ലാന്‍ഡിങ്

യാത്രാമധ്യേ കോക്പിറ്റില്‍ അപ്രതീക്ഷിതമായി മൂര്‍ഖന്‍ പാമ്പിനെ കണ്ടപ്പോഴും മനസ്സാന്നിധ്യം കൈവിടാതെ വിമാനം അടിയന്തരമായി താഴെയിറക്കി യാത്രക്കാരെ രക്ഷിച്ച പൈലറ്റിന് അഭിനന്ദനപ്രവാഹം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ജൊഹന്നാസ്ബര്‍ഗ്:  യാത്രാമധ്യേ കോക്പിറ്റില്‍ അപ്രതീക്ഷിതമായി മൂര്‍ഖന്‍ പാമ്പിനെ കണ്ടപ്പോഴും മനസ്സാന്നിധ്യം കൈവിടാതെ വിമാനം അടിയന്തരമായി താഴെയിറക്കി യാത്രക്കാരെ രക്ഷിച്ച പൈലറ്റിന് അഭിനന്ദനപ്രവാഹം. ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് ഇറാസ്മസ് ആണ് നാലു യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറിയ വിമാനം അടിയന്തരമായി താഴെ ഇറക്കിയത്. ഇറാസ്മസ് ഇരുന്ന സീറ്റിന്റെ അടിയിലാണ് മൂര്‍ഖന്‍ പാമ്പ് ഉണ്ടായിരുന്നത്. 

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ദക്ഷിണാഫ്രിക്കയിലെ വോര്‍സെസ്റ്ററില്‍ നിന്ന് നെല്‍സ്പ്രൂട്ടിലേക്ക് നാലു യാത്രക്കാരുമായി പോയ ചെറുവിമാനത്തിലാണ് യാത്രാമധ്യേ പാമ്പിനെ കണ്ടത്. 

ഞായറാഴ്ച ഉച്ചയ്ക്ക് തന്നെ ചിറകിന്റെ അടിയില്‍ പാമ്പിനെ കണ്ടതായി ജീവനക്കാര്‍ പറഞ്ഞിരുന്നതായി ഇറാസ്മസ് പറയുന്നു. ഇതിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏറെനേരം വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ പാമ്പ് ഇഴഞ്ഞുപോയി കാണുമെന്ന് കരുതിയതായും ഇറാസ്മസ് പറയുന്നു.

തിങ്കളാഴ്ച സാധാരണപോലെ കുപ്പി വെള്ളവുമായാണ് വിമാനം പറത്താന്‍ കയറിയത്. എളുപ്പം കുടിക്കാന്‍ കഴിയുന്നവിധത്തില്‍ ശരീരത്തോട് ചേര്‍ത്താണ് കുപ്പി വച്ചിരുന്നത്. യാത്രാമധ്യേ കാലില്‍ തണുപ്പ് അനുഭവപ്പെട്ടു. ബോട്ടിലില്‍ നിന്ന് വെള്ളം വീണതാകാമെന്നാണ് ആദ്യം കരുതിയത്. കാലിലേക്ക് നോക്കിയപ്പോഴാണ് സീറ്റിന്റെ അടിയില്‍ നിന്ന് മൂര്‍ഖന്റെ തല കണ്ടതെന്ന് നടന്ന സംഭവം ഓര്‍ത്തെടുത്ത് ഇറാസ്മസ് പറയുന്നു.

ഒരു നിമിഷം അനങ്ങാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെങ്കിലും മനസാന്നിധ്യം കൈവിടാതെ വിമാനം പറത്തുന്നത് തുടരുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരോട് തുടക്കത്തില്‍ തന്നെ കാര്യം പറഞ്ഞ് ഭയപ്പെടുത്തേണ്ടതില്ല എന്നും കരുതി. എങ്കിലും യാത്രാവേളയില്‍ വിമാനത്തില്‍ പാമ്പ് ഉള്ള കാര്യം യാത്രക്കാരെ അറിയിക്കുകയും ഉടന്‍ തന്നെ വിമാനം താഴെ ഇറക്കുമെന്ന് അറിയിക്കുകയും ചെയ്തു.  ഈസമയത്ത് വിമാനം 11000 അടി മുകളിലായിരുന്നു. വിമാനം വെല്‍ക്കം വിമാനത്താവളത്തോട് അടുത്തപ്പോള്‍ അധികൃതരെ വിളിച്ച് അടിയന്തര ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കിയതായും ഇറാസ്മസ് പറയുന്നു.

വിമാനം താഴെ ഇറങ്ങുമ്പോള്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇതനുസരിച്ച് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാത്രക്കാരെ ആദ്യം താഴെ ഇറക്കി. പിന്നാലെ പാമ്പ് പിടിത്ത വിദഗ്ധരെ വിവരം അറിയിച്ചതായും ഇറാസ്മസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com