

കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായ നേപ്പാളില്‍ സൈന്യം പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുന്നു. അതേസമയം ഇടക്കാല സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം അനിശ്ചിതമായി നീളുകയാണ്. ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിയുടെ പേരാണ് പ്രക്ഷോഭകര്‍ മുന്നോട്ടുവെച്ചത്. കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷായും കാര്‍കിയെ പിന്തുണച്ചിരുന്നു. എന്നാല്‍ സുശീല കാര്‍കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കാന്‍ സൈന്യം വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഇടക്കാല സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സൈനിക മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ പ്രസിഡന്റ് രാം ചന്ദ്ര പൗഡേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി സൈന്യം സുശീല കാര്‍കിക്ക് പകരം ദുര്‍ഗാ പ്രസായിയുടെ പേര് മുന്നോട്ടുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജവാഴ്ചയെ അനുകൂലിക്കുന്ന വ്യക്തിയാണ് ദുര്‍ഗാ പ്രസായി. അതേസമയം നിലവിലെ പാര്‍ലമെന്റില്‍ നിന്നുള്ള ഒരാളെ ഇടക്കാല പ്രധാനമന്ത്രിയാക്കാമെന്ന നിര്‍ദേശം പ്രസിഡന്റ് പൗഡേല്‍ മുന്നോട്ടുവെച്ചതായി സൂചന. ഇത് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭരണഘടനയില്‍ ഊന്നി നിന്നുകൊണ്ട് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുകയാണെന്നും, ജനങ്ങള്‍ അക്രമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ശാന്തതയും സമാധാനവും പാലിക്കണമെന്നും പ്രസിഡന്റ് പൗഡേല്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ നിര്‍ദേശിച്ചതു കൂടാതെ മറ്റൊരു നേതാവിനെ നിര്‍ദേശിക്കാന്‍ സൈന്യം പ്രക്ഷോഭകാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ സ്വതന്ത്രതാ പാര്‍ട്ടി ചീഫ് വിപ്പും ദലിത് നേതാവുമായ സന്തോഷ് പരിയാരെയും ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
പ്രക്ഷോഭകരില്‍ ബഹുഭൂരിപക്ഷവും മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കിയെയാണ് പിന്തുണയ്ക്കുന്നത്. അഴിമതിക്കെതിരായ കര്‍ക്കശ നിലപാടാണ് സുശീല കാര്‍ക്കിയെ പിന്തുണയ്ക്കാന്‍ പ്രക്ഷോഭകരെ പ്രരിപ്പിച്ചത്. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ള ഒരു നേതാവിനെ ഇടക്കാല സര്‍ക്കാരിനെ നയിക്കാനും നിലവിലെ ഭരണഘടനയ്ക്ക് കീഴിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമാണ് പ്രതിഷേധക്കാര്‍ ഇഷ്ടപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
