കീവ്: റഷ്യൻ അധിനിവേശം തുടരവെ യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രൈൻ നേരിടുന്ന കഷ്ടതയിൽ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാൻ വ്യക്തമാക്കി.
പിന്നാലെ മാർപാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെൻസ്കി ട്വീറ്റ് ചെയ്തു. യുക്രൈനിലെ സമാധാനത്തിനും വെടിനിർത്തലിനും വേണ്ടി പ്രാർഥിക്കുന്നതിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നേരത്തേ യുക്രൈനിലെ റഷ്യൻ നടപടിയിൽ ആശങ്ക പ്രകടിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ കീഴ്‌വഴക്കം ലംഘിച്ച് റോമിലെ റഷ്യൻ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സ്ഥാനപതി ആൻഡ്രി യുറാഷിനോട് ആവശ്യപ്പെട്ട അദ്ദേഹം, യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിൻറെയും പരാജയമാണെന്നും പൈശാചിക ശക്തികൾക്കു മുന്നിലെ കീഴടങ്ങലാണെന്നും ട്വീറ്റ് ചെയ്യുകയും ചെയ്തു.
അതിനിടെ യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാൻ റഷ്യയ്ക്കൊപ്പം ചേർന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കി. ചെറുത്തുനിൽപ് ശക്തമെന്ന് യുക്രൈൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates