'മാര്‍ക്‌സിസ്റ്റുകള്‍ ശരി ചെയ്താല്‍ ശരിയെന്ന് പറയും'; തീവ്ര വലതുക്ഷത്തെ ചൊടിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ

സമ്പന്നരെ അനുകൂലിക്കുന്ന ആഗോള സാമ്പത്തിക വിപണി നയങ്ങളെ മാര്‍പാപ്പ നിരന്തരം വിമര്‍ശിച്ചു
pope francis
ഫ്രാന്‍സിസ് മാര്‍പാപ്പഎക്സ്
Updated on
1 min read

ലാളിത്യം നിറഞ്ഞ ജീവിതവും നിലപാടുകളില്‍ കാര്‍ക്കശ്യവും നടപ്പാക്കിയായിരുന്നു ഒരു വ്യാഴവട്ടക്കാലം ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള കത്തോലിക്കാ സഭയെ നയിച്ചത്. നിലപാടുകളുടെ പേരില്‍ പലപ്പോഴും തീവ്ര വലതുപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടു. ലൈംഗിക ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവത്കൃത സമൂഹം അഭയാര്‍ത്ഥി വിഷയം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ച നിലപാടുകളായിരുന്നു തീവ്രവലതുപക്ഷ വിഭാഗങ്ങളെ പലപ്പോഴും ചൊടിപ്പിച്ചത്.

ഒരുഘട്ടത്തില്‍ യുഎസിലെ യാഥാസ്ഥിതികര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ മാര്‍ക്‌സിസ്റ്റായി മുദ്രകുത്തി. തെല്ലും പതറാതെ ആരോപണങ്ങളെ നേരിട്ട അദ്ദേഹം ' മാര്‍ക്‌സിസ്റ്റുകളായ നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും അവര്‍ ശരി ചെയ്താല്‍ ഞാന്‍ ശരിയെന്ന് പറയും' എന്ന് മറുപടി നല്‍കി. സാമ്പത്തിക നീതിയില്‍ അടിസ്ഥാനമാക്കിയ ചിന്തകള്‍ വലതുപക്ഷത്തിന്റെ നിരന്തരമായ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങുന്നതിലേക്ക് മാര്‍പാപ്പയെ എത്തിച്ചു. സമ്പന്നരെ അനുകൂലിക്കുന്ന ആഗോള സാമ്പത്തിക വിപണിയെ മാര്‍പാപ്പ നിരന്തരം വിമര്‍ശിച്ചു.

വിപണി അടിസ്ഥാനമാക്കിയുള്ള ഭരണ സംവിധാനങ്ങളെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്ത മാര്‍പാപ്പ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് നിരന്തരം ആഹ്വാനം ചെയ്തു. പണം സേവനത്തിനാകണം ഭരിക്കുന്ന നിലയുണ്ടാകരുത് എന്നും ഓര്‍മിപ്പിച്ചു. ദരിദ്രരെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്ന നയങ്ങള്‍ക്കെതിരെയും ഫ്രാന്‍സിസ് മാര്‍പാപ്പ ശബ്ദമുയര്‍ത്തി. ദരിദ്രരെ ചൂഷണം ചെയ്യുകയും ഭൂമിയെ ഒരു വലിയ മാലിന്യക്കൂമ്പാരമാക്കി മാറ്റാന്‍ സാധ്യതയുള്ളതുമായ ആഗോള സാമ്പത്തിക വ്യവസ്ഥയെ അദ്ദേഹം വിമര്‍ശിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ എതിര്‍ത്തും മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. കുടിയേറ്റക്കാരുടെ നാടുകടത്തല്‍ വലിയ പ്രതിസന്ധിയാകുമെന്നും, ട്രംപിന്റെ നയം പ്രതികൂലമായ ബാധിക്കുമെന്നായിരുന്നു മാര്‍പാപ്പയുടെ മുന്നറിയിപ്പ് . അമേരിക്കന്‍ ബിഷപ്പുമാര്‍ക്കയച്ച കത്തിലാണ് ട്രംപ് ഭരണകൂടത്തിനെതിരായ അതൃപ്തി മാര്‍പാപ്പ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com