ദുബായ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ അതിവേഗം പടരുന്നു. സൗദി അറേബ്യയ്ക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമൈക്രോൺ രോഗബാധ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യ വകുപ്പ് തയ്യാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ നവംബർ 22ന് എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ് ഒമൈക്രോൺ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സൗദി അറേബ്യയിൽ ഒമൈക്രോൺ
നേരത്തെ സൗദി അറേബ്യയിൽ ഒമൈക്രോൺ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്. പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന.
മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ഇതുവരെ 25 രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ദക്ഷിണകൊറിയ, സ്വീഡന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വെ, നൈജീരിയ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും പുതുതായി കേസുകളുണ്ട്. ദക്ഷിണാഫ്രിക്കയിലും അയല്‍രാജ്യമായ ബോട്‌സ്വാനയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. വരും ആഴ്ചകളില്‍ ഇത് മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates