കയ്‌റോ: ശക്തമായ മഴയ്ക്ക് പിന്നാലെ തേളുകൾ കൂട്ടത്തോടെ നഗരത്തിലേക്ക് ഇറങ്ങിയത് ജനങ്ങൾക്ക് ദുരിതമായി. തേളുകളുടെ കുത്തേറ്റ് മൂന്നുപേർ മരിച്ചു. 450 പേർക്ക് പരിക്കേറ്റു. ഈജിപ്തിലെ തെക്കൻ നഗരമായ അസ്‌വാനിലാണ് തേളുകൾ ഭീഷണിയായത്.
തേളിന്റെ കുത്തേറ്റവർക്ക് ശ്വാസതടസ്സം, പേശികളിൽ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ആളുകളോട് വീട്ടിൽത്തന്നെ കഴിയാനും മരങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശം നൽകി.
ലോകത്തിലെ ഏറ്റവും വിഷമേറിയ തേളുകളാണ് മഴയ്ക്ക് പിന്നാലെ തെരുവുകളിലേക്കിറങ്ങിയത്. മനുഷ്യനെക്കൊല്ലി എന്നുകൂടി അറിയപ്പെടുന്ന ഫാറ്റ്ടെയ്ൽഡ് തേളുകളാണ് നാശം വിതച്ചത്. ആൻഡ്രോക്ടോണസ് ജനുസ്സിൽ പെടുന്നവയാണ് ഇവ.കുത്തേറ്റാൽ ഒരുമണിക്കൂറിനുള്ളിൽ ജീവനെടുക്കാൻ ശേഷിയുള്ള വിഷമാണ് ഇവയുടേത്.
ഈജിപ്തിനു പുറമേ ഇന്ത്യ, ഇസ്രയേൽ, ലെബനൻ തുർക്കി, സൗദി അറേബ്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. പ്രതിവർഷം ഒട്ടേറെപ്പേരാണ് ഇത്തരം തേളുകളുടെ ആക്രമണങ്ങൾക്ക് ഇരയായി ലോകത്ത് മരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates