

വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ സാധ്യത തെളിയുന്നു. ഇറാനുമായുള്ള അമേരിക്കയുടെ രണ്ടാംഘട്ട ചർച്ച ഉടൻ തന്നെയുണ്ടായേക്കും. ഇസ്ലാമാബാദിൽ വെച്ചായിരിക്കും ചർച്ചയെന്നാണ് സൂചനകൾ. ചർച്ച സംബന്ധിച്ച് വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ -യുഎസ് രണ്ടാംഘട്ട സമാധാന ചർച്ച വ്യാഴാഴ്ച നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.
നിലവിലെ വെടിനിർത്തൽ കരാർ ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കി. ഔദ്യോഗികമായി ഒരു കരാറിൽ എത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് അവർ അറിയിച്ചു.
വെടിനിർത്തൽ നീട്ടാൻ വാഷിംഗ്ടൺ ഇതുവരെ തീരുമാനിച്ചിട്ടില്ല. അടുത്ത ഘട്ട ചർച്ചകളും പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ തന്നെ നടക്കാൻ സാധ്യതയുണ്ടെന്നും കരോലിൻ ലീവിറ്റ് സൂചിപ്പിച്ചു. അതിനിടെ, യുഎസിന്റെ സന്ദേശം ധരിപ്പിക്കാനും രണ്ടാംഘട്ട സമാധാന ചർച്ചയ്ക്ക് കളമൊരുക്കാനുമായി പാക് സൈനിക മേധാവി അസിം മുനീർ അടങ്ങുന്ന പ്രതിനിധി സംഘം ഇറാനിൽ എത്തിയിട്ടുണ്ട്.
അതേസമയം, ഗൾഫ് മേഖലയിൽ നിന്ന് മഞ്ഞുരുക്കത്തിന് സാധ്യത തെളിഞ്ഞു. യുഎഇ വൈസ് പ്രസിഡന്‍റുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ സംസാരിച്ചു. യുഎഇ നേരിട്ട നിരന്തര ആക്രമണങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ആദ്യ ഉന്നതതല ചർച്ചയാണിത്. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദുമായി ഇറാൻ സ്പീക്കർ ഗലിബാഫ് ചർച്ച നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates