

വാഷിങ്ടൻ: ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്ന് അമേരിക്ക. ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഖത്തറിനെതിരായ ഏതൊരു ആക്രമണവും യുഎസിന് ഭീഷണിയാണ്. ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും ഭീഷണിയായി കണക്കാക്കുമെന്നും എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
ഖത്തറിനെതിരെ ആക്രമണം ഉണ്ടായാൽ യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ നടപടികൾ അമേരിക്ക സ്വീകരിക്കും. ഉത്തരവിൽ ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിന്റെ വെബ്സൈറ്റില്‍ ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ തിങ്കളാഴ്ചയാണ് (സെപ്റ്റംബര്‍ 29) തിയതി രേഖപ്പെടുത്തിയിരിക്കുന്നത്.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്നു നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് മാപ്പു ചോദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
