അഫ്ഗാന്‍ സ്ത്രീകളെ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു; താലിബാന്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; റിപ്പോര്‍ട്ട്

അഫ്ഗാന്‍ സ്ത്രീകളെ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു; താലിബാന്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍; റിപ്പോര്‍ട്ട്
കാബൂളിലേക്ക് പലായനം ചെയ്യുന്ന അഭയാർത്ഥികൾ/ പിടിഐ
കാബൂളിലേക്ക് പലായനം ചെയ്യുന്ന അഭയാർത്ഥികൾ/ പിടിഐ
Updated on
1 min read

കാബൂള്‍: താലിബാന്‍ തങ്ങളുടെ തീവ്രവാദികളെക്കൊണ്ട് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ വിവിധ പ്രദേശങ്ങള്‍ പിടിച്ചെടുത്ത താലിബാന്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. 

പിടിച്ചെടുത്ത പ്രദേശങ്ങളിലെ അഫ്ഗാന്‍ സൈനികരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തുന്നതായും സാധാരണക്കാര്‍ക്കു നേരെയും ഇവര്‍ ആക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ തലസ്ഥാനമായ കാബൂളിലേക്ക് പാലായനം ചെയ്യുകയാണ്. അവിവാഹിതരായ സ്ത്രീകളെ തീവ്രവാദികളെക്കൊണ്ട് താലിബാന്‍ ബലമായി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

രാജ്യത്തിന്റെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്ന താലിബാന്‍ സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും സൈനികരും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമാണ് താലിബാന്റെ പ്രവര്‍ത്തനങ്ങളെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.   

പിടികൂടുന്ന സൈനികരെ താലിബാന്‍ വധിക്കുന്നതായി കാബൂളിലെ യുഎസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും യുദ്ധകുറ്റം ചുമത്തപ്പെടുമെന്നും യുഎസ് എംബസി മുന്നറിയിപ്പും നല്‍കിയിരുന്നു.

അഫ്ഗാനിലെ 12 പ്രവിശ്യാ തലസ്ഥാനങ്ങള്‍ ഇതിനോടകം കീഴടക്കിയ താലിബാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും കീഴ്‌പ്പെടുത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ തന്നെ തലസ്ഥാനമായ കാബൂള്‍ താലിബാന്‍ വളയുമെന്നും മൂന്ന് മാസത്തിനുള്ളില്‍ തന്നെ കാബൂള്‍ താലിബാന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com