

ബാങ്കോക്ക്: കംബോഡിയന്‍ നേതാവുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ തായ്‌ലന്റ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്രയെ (38) ഭരണഘടനാ കോടതി പുറത്താക്കി. പയേതുങ്താന്‍ ധാര്‍മികത ലംഘിച്ചെന്ന് കോടതി വിലയിരുത്തി. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചില്ല. രാജ്യത്തേക്കാള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന നല്‍കിയതെന്ന് കോടതി വിധിയില്‍ പറഞ്ഞു. ഭരണഘടനാ കോടതിയിലെ 9 ജഡ്ജിമാരില്‍ 6 പേര്‍ പയേതുങ്താനെതിരെ വോട്ടു ചെയ്തു. കോടതി വിധി അംഗീകരിക്കുന്നതായി പയേതുങ്താന്‍ പറഞ്ഞു.
പയേതുങ്താന്‍ അവകാശലംഘനം നടത്തിയെന്ന പരാതിയില്‍ ദേശീയ അഴിമതിവിരുദ്ധ കമ്മീഷനും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു. പ്രധാനമന്ത്രിയെ നേരത്തെ ഭരണഘടനാ കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂണ്‍ 15നു പയേതുങ്താന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കംബോഡിയന്‍ സെനറ്റ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ഹുന്‍ സായെനിനെ 'അങ്കിള്‍' എന്നു വിളിച്ചു പ്രീണിപ്പിക്കാന്‍ ശ്രമിച്ചതും തായ് സൈനിക ജനറലിനെപ്പറ്റി മതിപ്പില്ലാതെ സംസാരിച്ചതുമാണു വിവാദമായത്. സംഭാഷണത്തിന്റെ ഓഡിയോ ഹുന്‍ സായെന്‍ പുറത്തുവിട്ടതോടെയാണു സൈന്യത്തെ അപമാനിച്ചുവെന്ന പേരില്‍ തായ്ലന്‍ഡില്‍ പ്രതിഷേധം ഉയര്‍ന്നത്.
28നു കംബോഡിയ തായ്ലന്‍ഡ് അതിര്‍ത്തി സംഘര്‍ഷത്തില്‍ ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പ്രശ്‌നം തീര്‍ക്കാനായി പയേതുങ്താന്‍ നടത്തിയ നയതന്ത്രമാണു പാളിയത്. സൈന്യത്തെ അപമാനിച്ചെന്നാരോപിച്ച് പ്രധാന ഘടകകക്ഷി മന്ത്രിസഭ വിട്ടതോടെ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാവിയും തുലാസിലായി. തായ്ലന്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി കഴിഞ്ഞവര്‍ഷം സ്ഥാനമേറ്റ പയേതുങ്താന്‍, മുന്‍പ്രധാനമന്തി തക്‌സിന്‍ ഷിനവത്രയുടെ മകളാണ്. വ്യക്തിപരമായി പ്രയോജനം ചെയ്യുന്നതൊന്നും ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടില്ലെന്നും, സമാധാനം നിലനിര്‍ത്താനുള്ള നയതന്ത്രസംഭാഷണമാണ് നടത്തിയതെന്നും പയേതുങ്താന്‍ ഷിനവത്ര പറഞ്ഞു. 2024 ഓഗസ്റ്റിലാണ് പയേതുങ്താന്‍ പ്രധാനമന്ത്രി പദത്തിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates