ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തോടെ മരണാനന്തര നടപടികളിലും മാറ്റം വരും. സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വച്ചാണ് എലിസബത്ത് രാജ്ഞിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇതോടെയാണ് നടപടികൾ മാറുന്നത്. ബ്രിട്ടീഷ് രാജ്ഞി അന്തരിച്ചാൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങൾ 1960ൽ തന്നെ തയാറാക്കിയിരുന്നു. കഴിഞ്ഞ വർഷമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തായത്.
ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ചാണ് മരണമെങ്കിൽ ‘ലണ്ടൻ ബ്രിഡ്ജ് ഇസ് ഡൗൺ’ എന്ന രഹസ്യ നാമത്തിലാണ് നടപടികൾ ലിസ്റ്റ് ചെയ്‌തിരുന്നത്. ബക്കിങ്ഹാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണു മരണം സംഭവിക്കുന്നതെങ്കിൽ നടപടികളിൽ മാറ്റം വരും. അത്തരം സന്ദർഭങ്ങളിൽ പാലിക്കേണ്ട നടപടി ക്രമങ്ങളും രേഖപ്പെടുത്തിവച്ചിരുന്നു. ഈ മാർഗരേഖ അനുസരിച്ച് സ്കോട്‌ലൻഡിൽ വച്ച് ബ്രിട്ടീഷ് രാജ്ഞി മരിച്ചതോടെ ‘ഓപറേഷൻ യൂണികോൺ’ എന്ന് വിളിക്കപ്പെടുന്ന നടപടി ക്രമങ്ങളായിരിക്കും പിന്തുടരുക.
സ്കോട്‌ലൻഡിലെ ദേശീയ മൃഗമാണ് യൂണികോൺ. ഇംഗ്ലണ്ടിലെ ദേശീയ ചിഹ്‍നമായ സിംഹത്തോടൊപ്പം രാജകീയ അങ്കിയുടെ ഭാഗവുമാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തിനു പിന്നാലെ ലണ്ടൻ ബ്രിഡ്ജ് ഇസ് ഡൗൺ എന്ന മാർഗരേഖ സജീവമായിരുന്നു. ഇതനുസരിച്ച് മരണം സ്ഥിരീകരിച്ചു കഴിഞ്ഞാൽ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് ലണ്ടൻ ബ്രിഡ്ജ് ഇസ് ഡൗൺ എന്നാണ് പറയേണ്ടത്. ഈ മാർഗരേഖ അനുസരിച്ച് യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടുകയും ബക്കിങ്ഹാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണ വിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകുകയും ചെയ്‌തു.
യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) വിവരങ്ങൾ പുറത്തുവിടുകയും ബിബിസി അവതാരകൻ കറുപ്പ് ധരിക്കുകയും ചെയ്‌തു. എന്നാൽ പുതിയ നടപടിക്രമം നിലവിൽ വന്നതോടെ സംസ്‌കാര ചടങ്ങുകൾ ‘ഓപറേഷൻ യൂണികോൺ’ പ്രകാരമാകും നടക്കുക.
ഓപറേഷൻ യൂണികോൺ മാർഗരേഖ അനുസരിച്ച് സ്കോട്‌ലൻഡിൽ ആയിരിക്കുമ്പോഴാണ് ബ്രിട്ടീഷ് രാജ്ഞിയുടെ മരണമെങ്കിൽ പാർലമെന്റ്, രാജ്ഞിയുടെ എഡിൻബർഗിലുള്ള ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരം, സെന്റ് ഗിൽസ് കത്തീഡ്രൽ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങളെന്നു മാധ്യങ്ങൾ റിപ്പോർട്ട് ചെയ്‌തു. സ്കോട്ടിഷ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മധ്യകാല പള്ളികളിൽ ഒന്നാണ് സെന്റ് ഗിൽസ് കത്തീഡ്രൽ. മാർഗ രേഖ അനുസരിച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകൾക്കായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുവരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates