പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വാക്‌സിന് കാലാവധി ഒന്‍പതു മാസം; പുതിയ നിര്‍ദേശവുമായി യൂറോപ്യന്‍ യൂണിയന്‍

ഒന്‍പതു മാസത്തിനു ശേഷം വാക്‌സിന്‍ പ്രതിരോധം ക്ഷയിക്കുന്നതായി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം
Published on

ലണ്ടന്‍: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒമ്പതു മാസമാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഒരുങ്ങുന്നു. യൂറോപ്യന്‍ കമ്മിഷന്‍ ഇതിനായി ശുപാര്‍ശ സമര്‍പ്പിച്ചു. ഒന്‍പതു മാസത്തിനു ശേഷം വാക്‌സിന്‍ പ്രതിരോധം ക്ഷയിക്കുന്നതായി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ പരിഗണിക്കാമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കമ്മിഷന്‍ ശുപാര്‍ശയില്‍ ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് പരാമര്‍ശമില്ല.

അതിനിടെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതിവേഗം വ്യാപിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ബെല്‍ജിയത്തിലാണ് കോവിഡ് വകഭേദം ഒമിക്രോണിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

ഈജിപ്തില്‍ നിന്ന് വന്ന യാത്രക്കാരിയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദം അതീവ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

യാത്രാ വിലക്കുമായി രാജ്യങ്ങള്‍

ആഫ്രിക്കയിലെ വകഭേദം യൂറോപ്പില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുകെ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി.

സൗത്ത് ആഫ്രിക്കയിലെ 77 പേരിലാണ് ഇപ്പോള്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തിന് വാക്‌സിനിലൂടെ നേടിയ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com