

മനാമ: ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വലിയ ശമ്പളമാണ് ലഭിക്കുന്നത് എന്നാണ് പൊതുവെയുള്ള ഒരു ധാരണ. എന്നാൽ കാര്യങ്ങൾ എപ്പോഴും അങ്ങനെയല്ല. പല രാജ്യങ്ങളിലും 45,000 രൂപയിൽ താഴെയാണ് ശമ്പളമായി പലർക്കും ലഭിക്കുന്നത്. ചെലവുകൾ എല്ലാം ചുരുക്കി പരമാവധി തുക നാട്ടിലേക്ക് അയക്കാനാണ് പ്രവാസികൾ എപ്പോഴും ശ്രമിക്കുന്നത്. അപ്പോഴും കുറച്ചു കൂടെ കാശ് അയക്കാത്തത് എന്താണെന്ന് ആകും നാട്ടിൽ നിന്നുള്ള ചോദ്യം.
പ്രവാസികളുടെ ശമ്പളം സംബന്ധിച്ചുള്ള കണക്കുകൾ കൃത്യമായി മനസ്സിലാക്കണമെങ്കിൽ ബഹ്റൈനിലെ സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ ഒന്ന് പരിശോധിച്ചാൽ മതി. ഭൂരിഭാഗം പ്രവാസികളും പ്രതിമാസം സമ്പാദിക്കുന്നത് 200 ദിനാറി (45399 രൂപ)ൽ താഴെയാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ തുകയിൽ നിന്ന് റൂം വാടക,ഭക്ഷണ ചെലവ് ,യാത്രക്കൂലി എന്നിവ കൂടി നൽകി കഴിയുമ്പോൾ 30,000 രൂപയിൽ താഴെയാകും ഓരോ പ്രവാസിയുടെയും സമ്പാദ്യമായി ഉണ്ടാകുക.
സ്വകാര്യ മേഖലയിൽ ബഹ്റൈൻ സ്വദേശികളേക്കാൾ മൂന്നിരട്ടിയിലധികം പ്രവാസികളാണ് ജോലി ചെയ്യുന്നത്. അതിൽ തന്നെ നാല് ശതമാനം പ്രവാസികൾക്ക് മാത്രമാണ് 1000 ദിനാറി(2,26,999 രൂപ) ൽ കൂടുതൽ ശമ്പളം ലഭിക്കുന്നത്.
2025ന്‍റെ ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം 470,145 പ്രവാസികൾ സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ചേർന്നിട്ടുണ്ട്. ഇതിൽ 332,270 പേർക്കും 200 ദിനാറിൽ താഴെയാണ് പ്രതിമാസം വരുമാനം ലഭിക്കുന്നത്. 14 ശതമാനം പേർ 200നും 399നും ഇടയിൽ വരുമാനം നേടുമ്പോൾ എട്ടു ശതമാനം പേർക്ക് 400നും 599നും ഇടയിൽ പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ട്. ബഹ്റൈനി സ്വദശിക്ക് ഒരു മാസം ശരാശരി 881 ദിനാർ ലഭിക്കുമ്പോൾ, പ്രവാസികൾക്ക് ശരാശരി ലഭിക്കുന്നത് 271 ദിനാർ മാത്രമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates