

ന്യൂയോര്‍ക്ക്: ഇന്ത്യ - പാക് സംഘര്‍ഷം ഒഴിവാക്കാന്‍ താരിഫ് നിരക്കിന്റെ പേരില്‍ സമ്മര്‍ദം ചെലുത്തിയെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ട് ആണവ ശക്തികള്‍ തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടിരുന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ രാജ്യങ്ങള്‍ക്ക് മേല്‍ 350 ശതമാനം തീരുവ ചുമത്തുമെന്നും, യുഎസുമായി ഇനി വ്യാപാരം ബന്ധം അവസാനിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇത് ചെയ്യരുതെന്ന് ഇന്ത്യയും പാകിസ്ഥാനും തന്നോട് ആവശ്യപ്പെട്ടെന്നുമാണ് ട്രംപിന്റെ വാദം.
യുഎസ് സന്ദര്‍ശനത്തിന് എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം യുഎസ് സൗദി വ്യാപാര സമ്മിറ്റില്‍ പങ്കെടുക്കവെ ബുധനാഴ്ചയാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയും പാകിസ്ഥാനും യുഎസുമായുള്ള വ്യാപാര കരാറില്‍ നടക്കുന്ന ചര്‍ച്ചകളുടെ സാഹചര്യമാണ് താന്‍ ഉപയോഗപ്പെടുത്തിയത് എന്നാണ് ട്രംപ് നല്‍കുന്ന സൂചന.
ലോകത്ത് അടുത്തിടെ നടന്ന രാജ്യാന്തര സംഘര്‍ഷങ്ങള്‍ മിക്കതും അവസാനിപ്പിക്കാന്‍ താന്‍ ഇടപെടല്‍ നടത്തിയത് വ്യാപാര കരാര്‍ ഉപയോഗിച്ചായിരുന്നു എന്നും ട്രംപ് പറയുന്നു. എട്ട് സംഘര്‍ഷങ്ങളില്‍ അഞ്ചെണ്ണത്തില്‍ ഇത്തരം ഇടപെടല്‍ നടത്തി. ഇന്ത്യ പാക് സംഘര്‍ഷം തടയാന്‍ ഇടപെട്ടതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ വിളിച്ച് നന്ദി പറഞ്ഞു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് ഇതിന് സാക്ഷിയാണ്. 'നമ്മള്‍ അത് സാധ്യമാക്കി' എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചു എന്നും ട്രംപ് അവകാശപ്പെട്ടു. "എന്തെല്ലാം സാധ്യമാക്കി എന്ന് മോദിയോട് ചോദിച്ചു. "നമ്മൾ യുദ്ധത്തിന് പോകുന്നില്ല.'' എന്നായിരുന്നു മറുപടി. ഇതിന് മോദിയോട് നന്ദി പറഞ്ഞു, "നമുക്ക് ഒരു കരാറിലെത്താം" എന്ന് പറഞ്ഞു.
2025 മെയ് മാസത്തിലായിരുന്നു ഇന്ത്യ - പാക് സംഘര്‍ഷം യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയത്. ഇതിനിടെ മെയ് പത്തിന് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്താന്‍ തയ്യാറായതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപനവും നടത്തി. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലുടെയാണ് ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിച്ചത് എന്നായിരുന്നു ട്രംപ് പിന്നീട് പലതവണ അവകാശപ്പെട്ടത്. പലഘട്ടങ്ങളിലായി അറുപത് തവണയെങ്കിലും ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates