ഇംഗ്ലണ്ട് : രണ്ടായിരത്തിലധികം ജീവൻ വഹിച്ച് യാത്രയായ ടൈറ്റാനിക്ക് അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയിട്ട് 114 വർഷങ്ങൾ കഴിഞ്ഞു. ഒരു നൂറ്റാണ്ടിനെ അടയാളപ്പെടുത്തിയ മഹാദുരിതത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇന്നും വൈകാരികതയുടെ മൂല്യമുണ്ട്. ടൈറ്റാനിക്കിന്റെ ബാക്കിപത്രങ്ങൾ അമൂല്യനിധിയായാണ് ലോകം സൂക്ഷിക്കുന്നത്. ടൈറ്റാനിക്ക് ദുരന്തത്തെ അതിജീവിച്ച ലോറ ഫ്രാങ്കാറ്റെല്ലിയെന്ന യാത്രക്കാരിയെ രക്ഷപ്പെടാൻ സഹായിച്ച ലൈഫ് ജാക്കറ്റ് കഴിഞ്ഞ ദിവസം ലേലത്തിൽ വിറ്റുപോയത് മോഹവിലയ്ക്ക്.
മൂന്നു മുതൽ നാലരക്കോടിയോളം രൂപ കണക്കാക്കിയിരുന്ന ലൈഫ് ജാക്കറ്റ് 9 കോടിക്കാണ് ഒരു അജ്ഞാത ടെലിഫോൺ ലേലക്കാരൻ സ്വന്തമാക്കിയത്. ഇതേ ലേലത്തിൽ ടൈറ്റാനിക്ക് ലൈഫ് ബോട്ടുകളിലൊന്നിന്റെ സീറ്റ് കുഷ്യൻ വിറ്റഴിക്കപ്പെട്ടത് അഞ്ചു കോടി രൂപയ്ക്കും. ഈ റെക്കോർഡ് വിലകൾ ടൈറ്റാനിക് കഥയോടുള്ള കാലത്തിന്റെ കൗതുകത്തെയും, അനശ്വരമാക്കപ്പെട്ട യാത്രക്കാരോടുള്ള ബഹുമാനത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് ലേലക്കാരൻ ആൻഡ്രൂ ആൽഡ്രിഡ്ജ് പറഞ്ഞു.
ലൈഫ് ജാക്കറ്റിന്റെ ഉടമ ലോറ മേബൽ ഫ്രാങ്കറ്റെല്ലിയായിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനറായ ലൂസി ദഫ് ഗോർഡന്റെ സെക്രട്ടറിയായിരുന്നു ലോറ. ലൂസിക്കും ഭർത്താവ് കോസ്മോ ഡഫ് ഗോർഡനുമൊപ്പം ടൈറ്റാനിക്കിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരിയായി ചിക്കാഗോയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.
പ്രതീക്ഷകളും ആവേശവുമായി ഇംഗ്ലണ്ടിലെ സതാംപ്ടണിലെ വൈറ്റ് സ്റ്റാർ ഡോക്കിൽ നിന്ന് 1912 ഏപ്രിൽ 14 നു യാത്ര ആരംഭിച്ച ടൈറ്റാനിക്ക് അന്നു രാത്രിയാണ് മഞ്ഞുമലയിലിടിക്കുന്നതും 2200 യാത്രക്കാർ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് എടുത്തെറിയപ്പെടുന്നതും. അക്കൂട്ടത്തിൽ ലോറയുമുണ്ടായിരുന്നു. 1500 ലധികം മനുഷ്യർ അറ്റ്ലാന്റിക്കിന്റെ അതിശൈത്യത്തിൽ ജീവനുവേണ്ടി പോരടി തോറ്റുപോയി. ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ സാധിച്ച എഴുനൂറോളം മനുഷ്യരിൽ ലാറയുമുണ്ടായിരുന്നു.
ലൂസി ദഫ് ഗോർഡനും ഭർത്താവിനുമൊപ്പം ഒന്നാം നമ്പർ ലൈഫ് ബോട്ടിൽ അവരാ ദുരന്തത്തെ അതിജീവിച്ചു. അന്ന് ലാറയെ രക്ഷിച്ചത് ഈ ലൈഫ് ജാക്കറ്റായിരുന്നു. 40 പേർക്ക് സഞ്ചരിക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും 12 പേരെ മാത്രം രക്ഷപ്പെടുത്തിയ ഒന്നാം നമ്പർ ലൈഫ് ബോട്ട് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. തണുത്തുറഞ്ഞ വെള്ളത്തിൽ നിന്ന് കൂടുതൽപേരെ പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടത് വിവാദത്തിന് വഴിവെച്ചു.
കാൻവാസിൽ തീർത്ത ലൈഫ് ജാക്കറ്റിൽ ലാറയെ രക്ഷിച്ച ലൈഫ് ബോട്ടിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ഒപ്പുകളും പതിഞ്ഞിട്ടുണ്ട്. മഹാദുരന്തത്തിന്റെ വക്കിൽ പരസ്പരം താങ്ങായെത്തിയ മാനുഷികതയുടെയും ഐക്യത്തിന്റെയും അടയാളപ്പെടുത്തലാണ് ആ ഒപ്പുകൾ. ഭാരം കുറഞ്ഞതും വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്നതുമായ 12 കോർക്കുകൾ നിറച്ച പോക്കറ്റുകളാണ് ജാക്കറ്റിനുള്ളത്. ഒരു പഴയ ലൈഫ് ജാക്കറ്റ് എന്നതിനപ്പുറം അതിജീവനത്തിന്റെ പ്രതീകം കൂടെയാകുന്നിടത്താണ് അതിന്റെ മൂല്യം 9 കോടിയിലെത്തുന്നത്.
ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന വിശേഷണത്തോടെയാണ് അത്യാഡംബരക്കപ്പലായ ടൈറ്റാനിക്ക് അതിന്റെ ആദ്യ യാത്രക്കൊരുങ്ങിയത്. എന്നാൽ മണിക്കൂറുകൾകൊണ്ട് പൂർണ്ണമായും സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് രണ്ടായി പിളർന്ന് താണിറങ്ങിയ ടൈറ്റാനിക്ക് വേദനയുടെയും നഷ്ടങ്ങളുടെയും അടയാളമായിത്തീർന്നു. മ്യൂസിയങ്ങളിൽ ടൈറ്റാനിക്ക് കൗതുകം നിറച്ചു.
ലാറയുടെ ലൈഫ് ജാക്കറ്റ് ടൈറ്റാനിക് നിർമിച്ച ബെൽഫാസ്റ്റിലെ 'ടൈറ്റാനിക് ബെൽഫാസ്റ്റ്' മ്യൂസിയത്തിലും ടെന്നസിയിലെ പീജിയൻ ഫോർജിലുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ ടൈറ്റാനിക് മ്യൂസിയത്തിലും വർഷങ്ങളോളം സൂക്ഷിച്ചിരുന്നു. ദുരിതത്തെ അതിജീവിച്ച എഴുനൂറോളംപേരെ രക്ഷപ്പെടുത്തിയ കപ്പലായ ആർഎംഎസ് കാർപാത്തിയയുടെ ക്യാപ്റ്റന് സമ്മാനിച്ചിരുന്ന സ്വർണ്ണ പോക്കറ്റ് വാച്ചാണ് ഏറ്റവും വലിയ തുകക്ക് വിറ്റഴിക്കപ്പെട്ടത്. 2024 ൽ ഏകദേശം 2 മില്യൺ ഡോളറാണ് വാച്ചിന്റെ ലേലത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates