

വാഷിങ്ടന്‍/ ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇറാനെതിരെ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. പനാമ പതാകയുമായി സഞ്ചരിച്ചിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് സൈനിക നടപടിയെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.
'അവര്‍ ഒരിക്കലും പാഠം പഠിക്കില്ല എന്നാണ് തോന്നുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇറാനെതിരെ യുഎസ് വ്യോമാക്രമണം നടത്തിയിട്ടുണ്ട്. ഇറാന്‍ വീണ്ടും ആക്രമണ നീക്കങ്ങള്‍ തുടര്‍ന്നാല്‍ അമേരിക്ക കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. ഇങ്ങനെ പോയാല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൈന്യത്തിന് പൂര്‍ണ അനുമതി നല്‍കേണ്ടിവരും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പിന്നെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അവശേഷിക്കില്ല' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഹോര്‍മുസ് കടലിടുക്കിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന വാണിജ്യ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായാണ് യുഎസിന്റെ ആരോപണം. ആക്രമണത്തിന് പിന്നില്‍ ഇറാന്റെ പങ്കുണ്ടെന്നാണ് അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ പറയുന്നത്. ഇതിന് മറുപടിയായാണ് ഇറാനിലെ ചില സൈനിക കേന്ദ്രങ്ങള്‍, മിസൈല്‍-ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയത്.
യുഎസ് ആക്രമണത്തിനു പിന്നാലെ കുവൈത്തിലും ബഹ്‌റൈനിലും ഇറാന്‍ ഡ്രോണാക്രമണം നടത്തി. ചില മേഖലകളില്‍ സൈറണ്‍ മുഴക്കിയതായും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം. വരുംദിവസങ്ങളില്‍ യുഎസ് സൈനിക കേന്ദ്രങ്ങളെ നരകം കാണിക്കുമെന്നാണ് ഇറാന്റെ റവല്യുഷനറി ഗാര്‍ഡിന്റെ മുന്നറിയിപ്പ്. ഇതിനിടെ ഗാസയിലും ലെബനനിലും സിറിയയിലും ഇസ്രയേല്‍ ആക്രമണം രൂക്ഷമായിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു.
അമേരിക്കയും ഇറാനും തമ്മില്‍ അടുത്തിടെ രൂപപ്പെട്ടിരുന്ന താത്കാലിക ധാരണയ്ക്ക് പുതിയ സംഭവവികാസങ്ങള്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ സംഘര്‍ഷം കുറയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് വീണ്ടും സൈനിക നീക്കങ്ങള്‍ ശക്തമായത്. സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിലെ രാഷ്ട്രീയവും സുരക്ഷാ സാഹചര്യവും കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നതായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates