

ഗാസിയാൻടെപ്: ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 15,000 കടന്നു. തുർക്കിയിൽ മാത്രം 12,381 പേരാണ് മരിച്ചത്. സിറിയയിൽ ഇതുവരെ 2,902 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകർന്ന് വീണത്. രക്ഷപ്രവർത്തനം തുടരുകയാണ് എന്നാൽ മൂന്ന് ദിവസമായി തുടരുന്ന കടുത്ത മഞ്ഞുവീഴ്ച രക്ഷപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. പ്രധാന തെരുവുകളിലെല്ലാം താത്ക്കാലിക അഭയാർത്ഥി കേന്ദ്രങ്ങൾ പ്രവർത്തിക്കുകയാണ്.
അതേസമയം, തുർക്കിയിൽ രക്ഷാ പ്രവർത്തനങ്ങളിൽ വീഴ്ചപറ്റിയെന്ന് പ്രസിഡന്റ് തയ്യീപ് എർദോഗൻ ഇന്നലെ പറഞ്ഞു. ദുരന്തത്തിന്റെ ആദ്യ ദിനം ചില മേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടുണ്ട്. ജനങ്ങൾ സംയമനം പാലിക്കണമെന്നും എർദോഗൻ പറഞ്ഞു.
റോഡുകളും വിമാനത്താവളങ്ങളും തകർന്ന അവസ്ഥയിലായതിനാൽ ആണ് പ്രശ്‌നം സംഭവിച്ചതെന്നും വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ അധികൃതരുമായി മാത്രം ആശയവിനിമയം നടത്തണം. പ്രകോപനപരമായ സന്ദേശങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ധന ക്ഷാമം നേരിടുന്നുണ്ട്. അത് വരുംദിവസങ്ങളിൽ പരിഹരിക്കും.
ആരും തെരുവിൽ ഉറങ്ങേണ്ടിവരില്ല. എല്ലാവർക്കും പുതിയ വീടുകൾ നിർമ്മിച്ച് നൽകും. ഇത് നമ്മൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും തുർക്കി പ്രസിഡന്റ് കൂട്ടിച്ചേർത്തു. ദുരന്ത മേഖലകൾ സന്ദർശിച്ച ശേഷമായിരുന്നു എർദോഗന്റെ പ്രതികരണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates