

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ കരസേനാ മേധാവിയെ പുറത്താക്കി. കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെയാണ് പുറത്താക്കിയത്. ഉടൻ സ്ഥാനമൊഴിയാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആവശ്യപ്പെടുകയായിരുന്നു. റാന്‍ഡി ജോര്‍ജിനു പകരം ഉപമേധാവി ജനറല്‍ ക്രിസ്റ്റഫല്‍ ലാനീവ് കരസേനയുടെ പുതിയ മേധാവിയാകും.
ജനറൽ റാൻഡി ജോർജ് രാജിവെച്ചതായും 41ാമത് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് അദ്ദേഹം ഉടൻ വിരമിക്കുമെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു. യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു സൈനിക ജനറലിനെ പുറത്താക്കുന്നത് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവമായ നടപടിയാണ്.
കരസേനാ മേധാവി പദവിയിൽ റാൻഡി ജോർജിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ബാക്കിയുള്ളപ്പോഴാണ് നടപടിയുണ്ടായിരിക്കുന്നത്. എന്നാൽ പുറത്താക്കലിന്റെ കാരണം പെന്റഗൻ വ്യക്തമാക്കിയിട്ടില്ല. സേനയുടെ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ട്രെയിനിംഗ് കമാൻഡ് മേധാവി ജനറൽ ഡേവിഡ് ഹോഡ്നെയും മറ്റൊരു മുതിർന്ന ജനറലിനെയും പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം അഞ്ച് ആഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് റാൻഡി ജോർജിനെ തൽസ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്. 2023 ഓഗസ്റ്റിൽ ജോ ബൈഡൻ ഭരണകൂടമാണ്, റാൻഡി ജോർജിനെ നാല് വർഷത്തേക്ക് യുഎസ് കരസേനാ മേധാവിയായി നിയമിച്ചത്. ഗൾഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാൻ അധിനിവേശം എന്നിവയിൽ നിർണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് റാൻഡി ജോർജ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates