

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്ക, ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതല് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. അമേരിക്കയിലെ എണ്ണ ഉൽപാദനം നിലവിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണുള്ളത്.
രാജ്യത്തിന് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാനും ബാക്കി എണ്ണ കയറ്റുമതി ചെയ്യാനും ഇത് അമേരിക്കയ്ക്ക് കരുത്താകുമെന്നാണ് റിപ്പോർട്ട്. ടെക്സാസിലെ പേർമിയൻ ബേസിൻ മേഖലയിലടക്കം എണ്ണ ഉൽപാദനം ഉയർന്നു. ഇറാനും യുഎസ്സും തമ്മിലുള്ള ചർച്ചകൾ സമാധാനത്തിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.
ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും ഈ കടലിടുക്കിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ യുഎസ് എണ്ണ ഉൽപാദനം വർധിപ്പിച്ചത് ആഗോള വിപണിക്ക് സഹായവും അമേരിക്കയ്ക്ക് സാമ്പത്തികമായി ഇരട്ടി നേട്ടവുമുണ്ടാക്കി. എണ്ണവിലയിലെ വില വർധന ലോക രാഷ്ട്രങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
പണപ്പെരുപ്പം വർധിക്കുകയും സാമ്പത്തിക വളർച്ചയെ പിന്നോട്ട് വലിക്കുകയും ചെയ്ത സാഹചര്യമാണ്. അതിനാൽ തന്നെ അമേരിക്കയെ സംബന്ധിച്ച് ഊർജ്ജ വിപണിയിൽ കൂടുതൽ സ്വാധീനം നേടാനും ഇത് സഹായിക്കും. നെതർലൻഡ്‌സ്, ജപ്പാൻ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കയിൽ നിന്ന് കൂടുതലായി എണ്ണ വാങ്ങുന്നത്. തുർക്കിയിലേക്കും അമേരിക്കയിൽ നിന്ന് എണ്ണയുമായി കപ്പൽ പോയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates